വാഷിങ്ടൺ: ആഗോള വ്യാപാരമേഖലയിൽ താരിഫ് യുദ്ധം മുറുകുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് 25% തീരുവ പ്രാബല്യത്തിലായതിനു തൊട്ടുപിന്നാലെ അമേരിക്കയ്ക്ക് പകരം തീരുവ ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 2800 കോടി ഡോളർ മൂല്യം വരുന്ന ഉൽപന്നങ്ങൾക്കു പകരം തീരുവ ഏർപ്പെടുത്തുമെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയൻ പറഞ്ഞു.
ഏപ്രിൽ ഒന്നിന് യുഎസിനുള്ള തീരുവയിളവ് പിൻവലിക്കുമെന്നു യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. വിവിധ രാജ്യങ്ങൾക്കും യൂറോപ്യൻ യൂണിയനുമുള്ള പ്രത്യേക തീരുവ ഏപ്രിൽ 2 മുതലാണു യുഎസ് നടപ്പാക്കുക. നിലവിൽ 2800 കോടി ഡോളർ മൂല്യം വരുന്ന ഉൽപന്നങ്ങളാണ് പ്രതിവർഷം യൂറോപ്യൻ യൂണിയൻ യുഎസിലേക്കു കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയും അമേരിക്കയിലേക്ക് അലുമിനിയവും സ്റ്റീലും കയറ്റി അയയ്ക്കുന്നുണ്ട്. ഉയർന്ന തീരുവ 43,500 കോടി രൂപയുടെ എൻജിനീയറിങ് ഉൽപന്നങ്ങളുടെ കയറ്റുമതിയെ ബാധിക്കുമെന്ന് എൻജിനീയറിങ് എക്‌സ്‌പോർട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ഇഇപിസി) ചൂണ്ടിക്കാട്ടുന്നു.
അതേസമയം, തീരുവ വർധന വ്യവസായ മുരടിപ്പുണ്ടാകുമെന്ന മുന്നറിയിപ്പുമായി വൻ കോർപറേറ്റുകൾ രംഗത്തെത്തി. ഈ വർഷം തന്നെ അമേരിക്ക സാമ്പത്തികമാന്ദ്യത്തിലേക്കു പോകാനുള്ള സാധ്യത 40% ആണെന്ന് ജെപി മോർഗൻ മുന്നറിയിപ്പു നൽകി. തീരുവയും പകരത്തിന് പകരം തീരുവയുമായി നിലവിൽ ആഗോള വ്യാപാരമേഖല യുദ്ധസാഹചര്യമായിരിക്കുകയാണ്.