കോഴിക്കോട്: താമരശ്ശേരി സ്വദേശിയായ യുവാവിന്റെ മരണകാരണം അമിത അളവിൽ ശരീരത്തിൽ രാസലഹരിമരുന്ന് എത്തിയത് കൊണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. പൊലീസിൽ നിന്നും രക്ഷപ്പെടാൻ താമരശ്ശേരി മൈക്കാവ് സ്വദേശിയായ ഷാനിദ് എന്ന യുവാവാണ് കഴിഞ്ഞ ദിവസം രണ്ട് പാക്കറ്റ് ലഹരിമരുന്ന് വിഴുങ്ങിയത്. രണ്ട് പാക്കറ്റുകളിലൊന്നിൽ കഞ്ചാവാണെന്നും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.
താമരശ്ശേരി അമ്പായത്തോട് വെച്ച് പൊലീസ് പിടിയിൽ നിന്നും രക്ഷപ്പെടാൻ രണ്ട് പാക്കറ്റ് മയക്കുമരുന്ന് വിഴുങ്ങിയ യുവാവ് ഷാനിദ് ഇന്നലെയാണ് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. അമിതമായി രാസലഹരി ഉള്ളിലെത്തിയത് കൊണ്ടാണ് 24 മണിക്കൂറിനുള്ളിൽ യുവാവ് മരിച്ചതെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. ഇത് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അമിതമായി ലഹരിമരുന്ന് ശരീരത്തിലെത്തിയത് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. ഒരു പാക്കറ്റ് പൊട്ടിയ നിലയിലായിരുന്നു. പൊട്ടാത്ത മറ്റൊരു പാക്കറ്റിൽ ഒമ്പത് ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു.
ലഹരിമരുന്ന് വിഴുങ്ങിയതിന് പിന്നാലെ പൊലീസ് ഷാനിദിനെ ആദ്യം താമരശ്ശേരി താലൂക്കാശുപത്രിയിൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചിരുന്നു. പാക്കറ്റുകൾ ശസ്ത്രക്രിയ ചെയ്ത ശേഷം മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും ഷാനിദ് സമ്മതപത്രത്തിൽ ഒപ്പു വെച്ചു നൽകാൻ വിസമ്മതിക്കുകയായിരുന്നു. പിന്നീടാണ് സ്ഥിതി ഗുരുതരമായത്. പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷമുള്ള മരണമായതുകൊണ്ട് സുപ്രീംകോടതി മാർഗ്ഗ നിർദ്ദേശപ്രകാരമുള്ള നടപടിക്രമങ്ങളാണ് സ്വീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ആയിരുന്നു ഇൻക്വസ്റ്റ്. രണ്ട് മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. അതേസമയം, ഷാനിദിന് എങ്ങനെ രാസലഹരി കിട്ടി, സംഘത്തിലെ കൂടുതൽ കണ്ണികൾ എന്നിവയിലേക്ക് ഒക്കെ അന്വേഷണം പോകണമെന്നും ആവശ്യം ഉയരുന്നുണ്ട്.