newsroom@amcainnews.com

മസ്കിന്റെ സ്പേസ് എക്സ് സ്റ്റാർഷിപ്പ് വിക്ഷേപണത്തിൽ പൊട്ടിത്തെറി; അന്വേഷണവുമായി അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ, താറുമായത് 240 വിമാന സർവീസുകൾ

ടെക്സസ്: ഇലോൺ മസ്കിന്റെ സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പിന്റെ എട്ടാം പരീക്ഷണ വിക്ഷേപണത്തിൽ മെഗാ റോക്കറ്റ് പൊട്ടിത്തെറിച്ച് വിമാന ഗതാഗതം താറുമാറായതിൽ അന്വേഷണവുമായി അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ (എഫ്എഎ). സ്റ്റാർഷിപ്പ് പൊട്ടിത്തെറി 240 വിമാന സർവീസുകൾ തടസപ്പെടുത്തിയെന്നും രണ്ട് ഡസണിലധികം വിമാനങ്ങൾ വഴിതിരിച്ച് വിടേണ്ടിവന്നതായും എഫ്എഎ വ്യക്തമാക്കി. എന്തുകൊണ്ടാണ് സ്റ്റാർഷിപ്പ് വീണ്ടും പൊട്ടിത്തെറിച്ചത് എന്ന് റിപ്പോർട്ട് നൽകാൻ സ്പേസ് എക്സിനോട് എഫ്എഎ ആവശ്യപ്പെട്ടു. സ്റ്റാർഷിപ്പിന് അടുത്ത പരീക്ഷണ പറക്കലിന് അനുമതി ഈ അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരിക്കും.

ഏഴാം പരീക്ഷണ വിക്ഷേപണത്തിന് ശേഷം എട്ടാം പറക്കലിലും ഇലോൺ മസ്കിൻറെ ഉടമസ്ഥതയിലുള്ള സ്പേസ് കമ്പനിയുടെ ഗ്രഹാന്തര റോക്കറ്റായ സ്റ്റാർഷിപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു. റോക്കറ്റിൻറെ ഏറ്റവും മുകൾ ഭാഗമായ സ്പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) അവശിഷ്ടങ്ങൾ ബഹാമാസും ടർക്സ്-കൈകോസ് ദ്വീപുകൾക്കും മുകളിൽ അന്തരീക്ഷത്തിൽ തീജ്വാലയായി പ്രത്യക്ഷപ്പെട്ടു. ഇതോടെ ഗൾഫ് ഓഫ് മെക്സിക്കോയ്ക്ക് മുകളിലൂടെയുള്ള വിമാന സർവീസുകൾ വഴിതിരിച്ചുവിടാനും ഫ്ലോറിഡയിലെ നാല് വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാനും എഫ്എഎ ഉത്തരവിടുകയായിരുന്നു. മിയാമി, ഫോർട്ട് ലൗഡർഡേൽ, പാം ബീച്ച്, ഒർലാൻഡോ എന്നീ വിമാനത്താവളങ്ങളിലെ സർവീസുകളാണ് ഒരു മണിക്കൂറോളം നിർത്തിവച്ചത്.

2025 മാർച്ച് ഏഴിന് ദക്ഷിണ ടെക്സസിലെ ബൊക്കാ ചിക്ക ബീച്ചിന് സമീപമുള്ള സ്റ്റാർബേസിൽ നിന്നാണ് എട്ടാം പരീക്ഷണ വിക്ഷേപണത്തിനായി സ്റ്റാർഷിപ്പ് റോക്കറ്റ് കുതിച്ചുയർന്നത്. ബൂസ്റ്റർ, സ്റ്റാർഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളുള്ള റോക്കറ്റ് വിജയകരമായി വേർപെട്ടെങ്കിലും വിക്ഷേപണത്തിന് 9 മിനിറ്റുകൾക്ക് ശേഷം ഷിപ്പുമായി ഭൂമിയിലെ കൺട്രോൾ റൂമിനുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. എഞ്ചിനുകൾ പ്രവർത്തരഹിതമായതോടെ പൊട്ടിത്തെറി സംഭവിച്ചു. അതേസമയം ഭീമാകാരൻ ബൂസ്റ്റർ ഭാഗം വിജയകരമായി ഭൂമിയിലെ യന്ത്രക്കൈയിൽ ലാൻഡ് ചെയ്യുകയും ചെയ്തു. ഇതിന് മുമ്പ് നടന്ന സ്റ്റാർഷിപ്പ് ഏഴാം പരീക്ഷണത്തിലും സമാന സംഭവങ്ങളാണ് നടന്നത്. അന്ന് ബൂസ്റ്റർ വിജയകരമായി വായുവിൽ മെക്കാസില്ല പിടികൂടിയപ്പോൾ ഷിപ്പ് ഭാഗം അഗ്നിക്കിരയായി.

സ്റ്റാർഷിപ്പിൻറെ എട്ടാം പരീക്ഷണ വിക്ഷേപണം പൊട്ടിത്തെറിയിൽ അവസാനിച്ചതോടെ ഒൻപതാം പരീക്ഷണത്തിന് മുമ്പ് സ്പേസും എക്സിന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷനും ചേർന്ന് പരിശോധന പൂർത്തിയാക്കണം. നേരത്തെ ഏഴാം പരീക്ഷണത്തിന് ശേഷവും സ്പേസ് എക്സുമായി ചേർന്ന് അന്വേഷണം എഫ്എഎ നടത്തിയെങ്കിലും അന്തിമ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. എങ്കിലും എട്ടാം പരീക്ഷണ വിക്ഷേപണത്തിന് മുമ്പ് വരുത്തേണ്ട മാറ്റങ്ങൾ എഫ്എഎ നിർദേശിച്ചിരുന്നു. അതേസമയം ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും വരാത്ത പ്രത്യേക ലോഞ്ച് കോറിഡോറിലൂടെയാണ് സ്റ്റാർഷിപ്പിൻറെ പരീക്ഷണ വിക്ഷേപണങ്ങൾ നടത്തുന്നതെന്നും യാതൊരു പ്രത്യാഘാതങ്ങളും ഉണ്ടാവില്ല എന്നുമാണ് സ്പേസ് എക്സിൻറെ വാദം. എക്കാലത്തെയും വലുതും ഭാരമേറിയതും ഭാരം ബഹിരാകാശത്തേക്ക് വഹിക്കുന്നതുമായ റോക്കറ്റാണ് 121 മീറ്റർ ഉയരമുള്ള സ്റ്റാർഷിപ്പ്.

You might also like

യുഎസ് സേനയുടെ 250-ാം വാര്‍ഷികാഘോഷം; ട്രംപിനെതിരെ പ്രതിഷേധം ശക്തം

അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത് പ്രതിദിനം ഏകദേശം 4 ദശലക്ഷം ബാരൽ എണ്ണ; കനേഡിയൻ എണ്ണ ഇറക്കുമതിയെ അമേരിക്ക ഇപ്പോഴും ആശ്രയിക്കുന്നുണ്ടെന്ന് സെനോവസ് എനർജി സിഇഒ

സര്‍നെയിം നീക്കം ചെയ്ത് ഒബാമയുടെ മകള്‍ മാലിയ ആന്‍

കാലിഡോണിയയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോഴഞ്ചേരി സ്വദേശി കപിൽ രഞ്ജി തമ്പാന് ദാരുണാന്ത്യം

സെനറ്റർമാരുടെ ആൽബർട്ട യാത്ര; ആകെ ചെലവായത് 118,000 ഡോളർ, പൊതു പണം ചെലവഴിച്ചുള്ള യാത്രയ്ക്കെതിരെ വിമർശനങ്ങൾ

കാട്ടുതീ: വിനോദസഞ്ചാരികള്‍ക്ക് മാനിറ്റോബ സന്ദര്‍ശന വിലക്ക്

Top Picks for You
Top Picks for You