വായ്പകൾ എടുത്തവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എത്രയും പെട്ടെന്ന് എങ്ങനയെങ്കിലും അടച്ചു തീർക്കണമെന്നതാകും. പണം കണ്ടെത്തി വായ്പ നേരത്തെ അടച്ചു തീർക്കുമ്പോഴോ… അതിന് അധിക ചാർജ് നൽകേണ്ട അവസ്ഥയും. ഇതിനൊരു മാറ്റം വരാൻ പോകുന്നു. ബിസിനസ് ഒഴികെയുള്ള ആവശ്യങ്ങൾക്കായി വ്യക്തിഗത വായ്പ എടുത്തവർ വായ്പ നേരത്തെ തിരിച്ചടയ്ക്കുകയാണെങ്കിൽ അധിക ചാർജോ, പിഴയോ ഏർപ്പെടുത്തുന്നതിൽനിന്നു ബാങ്കുകളെ വിലക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ട് റിസർവ് ബാങ്ക്.
വായ്പ എടുത്ത വ്യക്തി ഫ്ളോട്ടിംഗ് റേറ്റ് ലോൺ, വായ്പാകാലാവധിക്ക് മുൻപ് അടച്ചുതീർക്കുകയാണെങ്കിൽ യാതൊരു ചാർജോ പിഴയോ ചുമത്താൻ പാടില്ലെന്ന നിയമമാണ് നടപ്പാക്കുക. ഇതിൻറെ ഭാഗമായി പുതിയ ചട്ടങ്ങൾ ഉൾക്കൊള്ളിച്ചുള്ള കരട് സർക്കുലർ ആർബിഐ പുറത്തിറക്കി. കരട് സർക്കുലറിനെക്കുറിച്ചച്ച് ബാങ്കുകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും ആർബിഐ ക്ഷണിച്ചിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന അഭിപ്രായങ്ങൾ പരിഗണിച്ച ശേഷം ഒരു അന്തിമ സർക്കുലർ പുറപ്പെടുവിക്കും.
സർക്കുലറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില പ്രധാന വ്യവസ്ഥകൾ:
- ബിസിനസ്സ് ഒഴികെയുള്ള ആവശ്യങ്ങൾക്കായി അനുവദിച്ച എല്ലാ ഫ്ലോട്ടിംഗ് റേറ്റ് വായ്പകളുടെയും മുൻകൂർ അടയ്ക്കൽ, യാതൊരു ചാർജുകളോ പിഴകളോ ഈടാക്കാതെ ബാങ്കുകൾ അനുവദിക്കും.
2.ടയർ 1, ടയർ 2 പ്രൈമറി (അർബൻ) സഹകരണ ബാങ്കുകളും വ്യക്തികൾക്കും എംഎസ്ഇ വായ്പക്കാർക്കും, ബിസിനസ് ആവശ്യങ്ങൾക്കായി അനുവദിച്ച ഫ്ലോട്ടിംഗ് റേറ്റ് വായ്പകൾ കാലാവധി എത്തുന്നതിന് മുൻപ് അടച്ചുതീർത്താൽ യാതൊരു ചാർജുകളും/പിഴകളും ഈടാക്കില്ല.
- ചെറുകിട, ഇടത്തരം സംരംഭ വായ്പക്കാരുടെ കാര്യത്തിൽ, ഓരോ വായ്പക്കാരനും അനുവദിച്ചിട്ടുള്ള 7.50 കോടി രൂപ വരെയുള്ള വായ്പകൾക്ക് ഈ നിയമങ്ങൾ ബാധകമായിരിക്കും.
- വായ്പ അടച്ചു തീർക്കുന്നതിനായി ഉപയോഗിക്കുന്ന പണത്തിൻറെ ഉറവിടം – ഭാഗികമായോ പൂർണ്ണമായോ പരിഗണിക്കാതെ തന്നെ ഈ നിർദ്ദേശങ്ങൾ ബാധകമായിരിക്കും.
5 കുറഞ്ഞ ലോക്ക്-ഇൻ കാലയളവ് നിശ്ചയിക്കാതെ തന്നെ ബാങ്കുകൾ വായ്പകളുടെ ഫോർക്ലോഷർ അല്ലെങ്കിൽ പ്രീ-പേയ്മെൻറ് അനുവദിക്കേണ്ടതാണ്.