ടൊറൻ്റോ: നഗരത്തിലെ തെരുവുകളിൽ നിന്നും 72,000 ടണ്ണിലധികം മഞ്ഞ് നീക്കം ചെയ്തതായി ടൊറൻ്റോ സിറ്റി വക്താവ്. ഫെബ്രുവരിയിലുണ്ടായ രണ്ട് കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന്, സിറ്റി ജീവനക്കാർ ഈ ആഴ്ച ആദ്യം റോഡുകൾ, നടപ്പാതകൾ, സൈക്കിൾ പാതകൾ എന്നിവയിൽ മഞ്ഞ് അടിഞ്ഞുകൂടിയ മഞ്ഞ് നീക്കം ചെയ്യാൻ ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ 10 മണി വരെ 101 കിലോമീറ്റർ റോഡുകൾ, 11 കിലോമീറ്റർ സൈക്കിൾ പാതകൾ, 18 കിലോമീറ്റർ നടപ്പാതകൾ എന്നിവയിൽ നിന്ന് മൊത്തം 72,105 ടൺ മഞ്ഞ് നീക്കം ചെയ്തു. എന്നാൽ, പൂർണ്ണമായി മഞ്ഞ് നീക്കം ചെയ്യാൻ മൂന്നാഴ്‌ച വരെ സമയമെടുക്കുമെന്ന് സിറ്റി വക്താവ് പറയുന്നു.
ട്രാൻസിറ്റ് റൂട്ടുകളുള്ള പ്രധാന തെരുവുകൾ, ആശുപത്രികൾ, എമർജൻസി സർവീസ് സ്റ്റേഷനുകൾ, നടപ്പാതകൾ, സ്കൂൾ ബസ് ലോഡിംഗ് സോണുകൾ എന്നിവിടങ്ങൾക്ക് മുൻഗണന നൽകിയാണ് മഞ്ഞ് നീക്കം ചെയ്യുന്നതെന്ന് സിറ്റി അധികൃതർ അറിയിച്ചു. നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിന് വൈകുന്നേരങ്ങളിലും രാത്രിയിലുമായി പ്രധാന തെരുവുകളിൽ നിന്നും മഞ്ഞ് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. എല്ലാ സ്ട്രീറ്റ്കാർ റൂട്ടുകളും ഉൾപ്പെടുന്ന സ്നോ റൂട്ടുകളായി നിശ്ചയിച്ചിട്ടുള്ള റോഡുകളിൽ പാർക്കിങ് നിരോധനം പ്രാബല്യത്തിൽ തുടരുന്നുണ്ട്. സ്നോ റൂട്ടുകളിൽ പാർക്ക് ചെയ്യുന്നതോ താൽക്കാലിക ഓറഞ്ച് “നോ പാർക്കിങ്” ബോർഡുകൾ ഉള്ളിടത്തോ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ 200 ഡോളർ പിഴ ഈടാക്കും.