സുൽത്താൻ ബത്തേരി: മുത്തങ്ങ ഭൂസമരം നടന്ന് 22 വർഷമായിട്ടും ആദിവാസികൾക്കെതിരെ എടുത്ത കേസുകൾ ഇപ്പോഴും നിലനിൽക്കുകയാണെന്ന് സമരം നയിച്ചിരുന്ന ആദിവാസി ഗോത്ര മഹാസഭ നേതാക്കളിൽ ഒരാളായ സി.കെ. ജാനു. ആദിവാസി സമൂഹത്തോടുള്ള രാഷ്ട്രീയക്കാരുടെ സമീപനം വ്യക്തമാക്കുന്നതാണ് അവർക്കെതിരെ തുടരുന്ന കേസുകളെന്നും ജാനു പറഞ്ഞു. മുത്തങ്ങ സമരം മുന്നിൽ നിന്ന് നയിച്ചവർക്ക് മുഴുവൻ ഇപ്പോഴും ഭൂമി ലഭിച്ചിട്ടില്ല എന്നതാണ് 22 വർഷം പിന്നിടുമ്പോഴുള്ള വസ്തുതയെന്ന് മറ്റൊരു നേതാവിയിരുന്ന എം ഗീതാനന്ദനും പറഞ്ഞു. മുത്തങ്ങ സമരത്തിന്റെ ഇരുപത്തിരണ്ടാം വാർഷികാചരണത്തിൽ പങ്കെടുക്കാൻ തകരപ്പാടിയിലെ ജോഗി സ്മാരകത്തിൽ എത്തിയതായിരുന്നു ഇരുവരും. 825 കുടുംബങ്ങളിൽ നിന്നായി 4200 പേരാണ് അന്ന് സമരത്തിൽ പങ്കെടുത്തിരുന്നത്. എന്നാൽ നാമമാത്രമായ ആളുകൾക്ക് മാത്രമാണ് ഭൂമി ലഭിച്ചത്. ഇതിൽ കൂടുതൽ ഭൂമിയാകട്ടെ വാസയോഗ്യമല്ലാത്തതാണെന്നും ഗീതാനന്ദൻ പറഞ്ഞു. എന്നാൽ മുത്തങ്ങ സമരത്തിന് പിന്നാലെ സംസ്ഥാനത്തെ ആദിവാസി-ദലിത് വിഭാഗങ്ങൾ അവകാശങ്ങൾക്കായി സമരം ചെയ്യാനിറങ്ങിയെന്നതാണ് മുത്തങ്ങ കൊണ്ടുണ്ടായ കാതലായ മാറ്റമെന്നും ഗീതാനന്ദൻ വ്യക്തമാക്കി.
വാർഷിക ദിനമായിരുന്ന ബുധനാഴ്ച മുത്തങ്ങ തകരപ്പാടിയിലെ ജോഗി സ്തൂപത്തിൽ പൂജയും പുഷ്പാർച്ചനയും നടന്നു. സി.കെ. ജാനു, എം. ഗീതാനന്ദൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അനുസ്മരണ ചടങ്ങുകൾ. സ്തൂപത്തിൽ ആദിവാസി വിഭാഗത്തിന്റെ പ്രത്യേക പൂജയ്ക്ക് ചന്ദ്രൻ കാര്യമ്പാതി കാർമികത്വം വഹിച്ചു. തുടർന്ന് സുൽത്താൻ ബത്തേരി ടൗൺഹാളിൽ ഏകദിന ആദിവാസി പാർലമെന്റും സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ ഉന്നതികളിൽ നിന്നുള്ള 200 ഓളം ആദിവാസികൾ തകരപ്പാടിയിലെയും ബത്തേരി ടൗൺ ഹാളിലെയും പരിപാടികളിൽ സംബന്ധിച്ചു.