തിരുവനന്തപുരം: കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനം ആക്കണമെന്നതു തന്നെയാണ് പ്രതിപക്ഷത്തിന്റെയും നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യത്തിൽ സർക്കാരിന് പൂർണ പിന്തുണ നൽകും. ഫെബ്രുവരി 21-ന് കൊച്ചിയിൽ തുടങ്ങുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമിറ്റിൽ പ്രതിപക്ഷം പങ്കെടുക്കും. എന്നാൽ സംരംഭങ്ങളുടെ എണ്ണം പെരുപ്പിച്ച് കാട്ടുന്നതിനെയും യാഥാർഥ്യ ബോധമില്ലാത്ത കണക്കുകൾ ആവർത്തിക്കുന്നതിനെയുമാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. മൂന്ന് വർഷം കൊണ്ട് തുടങ്ങിയ മൂന്ന് ലക്ഷം സംരഭങ്ങൾ ഏതൊക്കെയെന്ന് സർക്കാർ വ്യക്തമാക്കണം. ഇതിന്റെ പൂർണപട്ടിക പുറത്തു വിടണമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരം മുട്ടിയപ്പോൾ പ്രതിപക്ഷം വികസന വിരോധികളെന്ന നറേറ്റീവ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ വികസനത്തെ പതിറ്റാണ്ടുകൾ പിന്നോട്ടിച്ചത് സി.പി.എമ്മിന്റെ തൻ പോരിമയും നേതാക്കളുടെ ഈഗോയും തലതിരിഞ്ഞ രാഷ്ട്രീയ നിലപാടുകളുമാണെന്നതിനുള്ള തെളിവുകൾ ഇപ്പോഴും കേരള സമൂഹത്തിന് മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു വർഷം കൊണ്ട് മൂന്നു ലക്ഷം സംരംഭങ്ങൾ തുടങ്ങിയെന്ന് പറയുന്ന സർക്കാരും വ്യവസായ വകുപ്പും പഞ്ചായത്ത് തലത്തിൽ പാർട്ടി പ്രവർത്തകരെ കോ-ഓർഡിനേറ്റർമാരാക്കി സംരംഭങ്ങളുടെ പട്ടിക ശേഖരിച്ച് സർക്കാരിന്റെ കണക്കിൽപ്പെടുത്തുകയല്ലേ യഥാർത്ഥത്തിൽ ചെയ്തത്? പിണറായി വിജയൻ മുഖ്യമന്ത്രിയും പി. രാജീവ് വ്യവസായ മന്ത്രിയും ആയതിനു ശേഷമാണോ കേരളത്തിൽ പച്ചക്കറി കടയും പലചരക്ക് കടയും ബേക്കറിയും ബാർബർ ഷോപ്പും ഐസ്‌ക്രീം പാർലറും ജിമ്മുമൊക്കെ തുടങ്ങിയത്? പാവപ്പെട്ടവർ ലോണെടുത്തും അല്ലാതെയുമൊക്കെ തുടങ്ങിയ സംരംഭങ്ങളെല്ലാം സർക്കാരിന്റെ കണക്കിൽ ചേർക്കുന്നതും അതിന്റെ പേരിൽ മേനി നടിക്കുന്നതും അപഹാസ്യമല്ലേ? വ്യവസായ മന്ത്രി സ്വയം പരിഹാസപാത്രമായിമാറരുത്. കോവിഡ് കാലത്ത് കബളിപ്പിച്ചതു പോലെ വ്യവസായ സംരംഭങ്ങളുടെ പേരിലും മലയാളികളെ കബളിപ്പിക്കാമെന്നും സർക്കാർ കരുതരുതെന്നും അദ്ദേഹം പറഞ്ഞു.