ഓട്ടവ: വൻതോതിലുള്ള തീരുവകൾ ചുമത്തുമെന്നും കാനഡയെ അമേരിക്കയിൽ ലയിപ്പിക്കുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണികൾ നിലനിൽക്കുമ്പോഴും കനേഡിയൻ ജനതയ്ക്കിടയിൽ ദേശീയ അഭിമാനം വർധിച്ചതായി റിപ്പോർട്ട്. ഫെബ്രുവരി 7 മുതൽ 10 വരെ ലെഗർ നടത്തിയ വോട്ടെടുപ്പിലാണ് കണ്ടെത്തൽ. 82% കാനഡക്കാരും ട്രംപിന്റെ പദ്ധതികളെക്കുറിച്ച് ആശങ്കാകുലരാണ്. എന്നാൽ, 85% പേർ കാനഡക്കാരനായതിൽ അഭിമാനിക്കുന്നുവെന്നും കണക്കുകൾ പറയുന്നു. അതേസമയം, 58% പേർ തങ്ങൾ കാനഡയുടെ ഭാഗമായതിൽ ‘വളരെയധികം അഭിമാനിക്കുന്നു’ എന്ന് വോട്ട് രേഖപ്പെടുത്തി.
ഭാവിയിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും കാനഡയിലെ ജനങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നതായി വോട്ടെടുപ്പ് ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു. 86% പേർ അടുത്ത ആറ് മാസക്കാലത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആശങ്കാകുലരാണ്. ബ്രിട്ടിഷ് കൊളംബിയക്കാരും അറ്റ്ലാന്റിക് കാനഡക്കാരുമാണ് ഏറ്റവുമധികം ഉത്കണ്ഠ പ്രകടിപ്പിച്ചത്. പോളിങ്ങിൽ പങ്കെടുത്ത 90% പേരും ആശങ്കപ്പെടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. കനേഡിയൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തിയവരിൽ 88% സ്ത്രീകളും 88% പ്രായമായ കനേഡിയൻ പൗരന്മാരുമാണ്. 1,590 പേരിൽ നിന്നാണ് ലെഗർ അഭിപ്രായം ശേഖരിച്ചത്.