തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിലായി. അതിരപ്പിള്ളി വില്ലേജ് ഓഫീസർ കെഎൽ ജൂഡിനെയാണ് വിജിലൻസ് സംഘം കൈക്കൂലിമായി പിടികൂടിയത്. കൈക്കൂലിയായി വാങ്ങിയ 3000 രൂപ വലതു കാലിലെ സോക്സിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. സോക്സിനുള്ളിൽ നിന്നാണ് വിജിലൻസ് സംഘം പണം പിടിച്ചെടുത്തത്. ഭൂമി വിൽക്കുന്നതിന് മുമ്പ് എടുക്കുന്ന റെക്കോഡ് ഓഫ് റൈറ്റ്സ് സർട്ടിഫിക്കറ്റ് (ആർഒആർ) നൽകുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
തുടർന്ന് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി വ്യക്തി വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെയാണ് വിജിലൻസിന് അപേക്ഷ നൽകിയ വ്യക്തി പരാതി നൽകിയത്. തുടർന്ന് വിജിലൻസ് അന്വേഷണം നടത്തിയപ്പോൾ പരാതിയിൽ വസ്തുതയുണ്ടെന്ന് വ്യക്തായി. ആരോപണ വിധേയനായ വില്ലേജ് ഓഫീസർ നേരത്തെ കാസർകോട് കൈക്കൂലി കേസിൽപ്പെട്ടയാളാണെന്നും മാളയിൽ ജോലി ചെയ്തപ്പോഴും ഇയാൾക്കെതിരെ ആരോപണം ഉയർന്നിരുന്നതായും വിജിലൻസ് കണ്ടെത്തി.
തുടർന്ന് കൈക്കൂലി നൽകാമെന്ന് അറിയിച്ചശേഷം ഇന്ന് വില്ലേജ് ഓഫീസർ സ്ഥല പരിശോധനക്കായി അപേക്ഷകന് ഒപ്പം പോവുകയായിരുന്നു. സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പായുള്ള സ്ഥല പരിശോധന കഴിഞ്ഞ് വില്ലേജ് ഓഫീസിൽ മടങ്ങിയെത്തിയശേഷമാണ് ഇയാൾ കൈക്കൂലി കൈപ്പറ്റിയത്. വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകളാണ് കൈക്കൂലിയായി കൈമാറിയത്. ഇതിനിടെ വിജിലൻസ് സംഘമെത്തി കൈയ്യോടെ പിടികൂടുകയായിരുന്നു. സ്ഥല പരിശോധന നടക്കുമ്പോഴും വിജിലൻസ് സംഘം പിന്തുടർന്നിരുന്നു. കൈക്കൂലി കേസിൽ ആദ്യമായിട്ടല്ല കെഎൽ ജൂഡ് അറസ്റ്റിലാകുന്നത്. 2022ൽ കാസർകോട് ജോലി ചെയ്യുന്നതിനിടെ കൈക്കൂലി വാങ്ങിയ കേസിലെ രണ്ടാം പ്രതിയാണ് ജൂഡ്.