ഓട്ടവ: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് താരിഫ് ചുമത്തിയാൽ, കനേഡിയൻ ജനതയേയും വ്യാപാരസ്ഥാപനങ്ങളെയും സഹായിക്കുന്നതിന് ഫെഡറൽ സർക്കാർ പദ്ധതി ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്. താരിഫുകളുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെ ആശ്രയിച്ചായിരിക്കും ഇളവുകൾ തീരുമാനിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ആശ്വാസ പദ്ധതി ഇതുവരെ രൂപകൽപ്പന ചെയ്തിട്ടില്ല. എന്നാൽ, കോവിഡ് മഹാമാരിക്കാലത്ത് പ്രഖ്യാപിച്ച ആശ്വാസ പദ്ധതികൾക്ക് സമാനമായിരിക്കും ഇതെന്നും കരുതുന്നു. അതേസമയം, നിലവിൽ മാർച്ച് 24 വരെ പാർലമെൻ്റ് പ്രൊറോഗ് ചെയ്‌തിരിക്കുന്നതിനാൽ ഇത്തരം ആശ്വാസ പദ്ധതികൾ നടപ്പിലാക്കുന്നതിന് പാർലമെൻ്റ് പുനരാരംഭിക്കുകയും പ്രതിപക്ഷത്തിൻ്റെ പിന്തുണയും ആവശ്യമാണ്.
യുഎസ് താരിഫുമായി മുന്നോട്ട് പോകുകയാണെങ്കിൽ കനേഡിയൻ പൗരന്മാരെ സഹായിക്കാൻ ഫെഡറൽ സർക്കാർ ഇടപെടുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇതിനകം സൂചന നൽകിയിട്ടുണ്ട്. കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള എല്ലാ ഇറക്കുമതികൾക്കും 25% തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
അതേസമയം താരിഫ് യുദ്ധം കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുമെന്നും പല സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നു. 25% താരിഫ് കനേഡിയൻ കുടുംബത്തിന് ശരാശരി പ്രതിവർഷം 1,900 ഡോളർ കൂടുതൽ ചിലവാകുമെന്ന് കനേഡിയൻ ചേംബർ ഓഫ് കൊമേഴ്‌സ് പറയുന്നു. കൂടാതെ കാനഡയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 2.6% കുറയുകയും ചെയ്യും.