കറാച്ചി: ചാമ്പ്യൻസ് ട്രോഫി മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്കുകളുടെ വിശദാംശങ്ങള്‍ പുറത്ത്. പാകിസ്ഥാനില്‍ നടക്കുന്ന മത്സരങ്ങളുടെ ഗ്യാലറി ടിക്കറ്റിന് 1000 പാക് രൂപ(310 ഇന്ത്യൻ രൂപ ) മാത്രമാണ് ടിക്കറ്റ് നിരക്കായി പാക് ക്രിക്കറ്റ് ബോര്‍ഡ്(പിസിബി) നിശ്ചയിച്ചിരിക്കുന്നതെന്ന് പിസിബി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുന്ന ദുബായിലെ മത്സരങ്ങളുടെ ടിക്കറ്റ് നിരക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയുടെ നോക്കൗട്ട് മത്സരങ്ങളുടെയും ടിക്കറ്റ് നിരക്കുകകൾ എത്രയാകുമെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഇന്ത്യ സെമിയിലേക്കോ ഫൈനലിലേക്കോ യോഗ്യത നേടുകയാണെങ്കില്‍ മത്സരം ദുബായിലാണ് നടക്കുക.
പാകിസ്ഥാനിലെ കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി വേദികളിലെ ടിക്കറ്റ് നിരക്കുകകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം, റാവല്‍പിണ്ടിയില്‍ നടക്കുന്ന പാകിസ്ഥാന്‍-ബംഗ്ലാദേശ് മത്സരത്തിനുള്ള ടിക്കറ്റ് നിരക്ക് 2000 പാക് രൂപ(620 ഇന്ത്യൻ രൂപ) ആയിരിക്കും. പാകിസ്ഥാനില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തിന്‍റേത് 2500 പാക് രൂപ(776 ഇന്ത്യൻ രൂപ) ആയിരിക്കുമെന്നും പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
മത്സരങ്ങള്‍ക്കെല്ലാം വിവിഐപി ടിക്കറ്റുകളുമുണ്ടാകും. ഗ്രൂപ്പ് ഘട്ടത്തിലെ വിവിഐപി ടിക്കറ്റിന് 12000 പാക് രൂപയാണ്( 3726 ഇന്ത്യൻ രൂപ) ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. സെമി ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള വിവിഐപി ടിക്കറ്റിന് 25000 പാക് രൂപ(7764 ഇന്ത്യൻ രൂപ) ആയിരിക്കും ടിക്കറ്റ് നിരക്ക്. വിവിഐപി ടിക്കറ്റുകള്‍ക്ക് പുറമെ പ്രീമിയം ടിക്കറ്റുകളും ഓരോ മത്സരത്തിനുമുണ്ടാകും.
കറാച്ചിയില്‍ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള പ്രീമിയം ടിക്കറ്റുകള്‍ക്ക് 3500 പാക് രൂപയും(1086 ഇന്ത്യൻ രൂപ) ലാഹോറില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് 5000 പാക് രൂപയും(1550 ഇന്ത്യൻ രൂപ) ആണ് ടിക്കറ്റ് നിരക്ക്. ഓരോ മത്സരത്തിനും പരമാവധി 18000 ഗ്യാലറി ടിക്കറ്റുകള്‍ വരെയാണ് ലഭ്യമാകുകയെന്നാണ് സൂചന. എന്നാല്‍ ഒരാള്‍ക്ക് പരമാവധി എത്ര ടിക്കറ്റ് വാങ്ങാനാകുമെന്ന കാര്യം പാക് ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് പാകിസ്ഥാനിലെ സ്റ്റേഡിയങ്ങളുടെ നവീകരണം നടക്കുകയാണിപ്പോള്‍. ടൂര്‍ണമെന്‍റിന് മുമ്പ് വേദികള്‍ സജ്ജമാക്കാനാകുമോ എന്ന ആശങ്ക ക്രിക്കറ്റ് ലോകത്തുനിന്നും ഉയര്‍ന്നിരുന്നു.