newsroom@amcainnews.com

പെരിയ ഇരട്ടക്കൊല: തുടക്കം ഫ്ലെക്സ് ബോർ‌ഡ് തകർക്കപ്പെട്ടതിനെത്തുടർന്നുണ്ടായ സംഘർഷം; ആക്രമണത്തിൽ കൃപേഷിന്റെ തലച്ചോർ പിളർന്നു; ശരത്‌ലാലിന് ചെറുതും വലുതുമായ 20 വെട്ട്…

കാസർകോട്: ഫ്ലെക്സ് ബോർ‌ഡ് തകർക്കപ്പെട്ടതിനെത്തുടർന്നുണ്ടായ സംഘർഷമാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിലേക്കു നയിച്ചത്. കല്യോട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിനു ഫണ്ട് അനുവദിച്ച കെ. കുഞ്ഞിരാമൻ എംഎൽഎയ്ക്ക് അഭിവാദ്യമർപ്പിച്ചു സ്കൂളിനു മുൻപിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് ചിലർ എടുത്തുമാറ്റിയിരുന്നു. തുടർന്ന് ഒരു വർഷത്തോളം നീണ്ട സംഘർഷ പരമ്പരകളാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‌ ലാലിന്റെയും കൊലപാതകത്തിലേക്ക് എത്തിയത്.

ഫ്ലെക്സ് നീക്കിയതു കോൺഗ്രസുകാരാണെന്ന് ആരോപിച്ച് സ്കൂളിനു സമീപത്തെ, കോൺഗ്രസ് നിയന്ത്രണത്തിലുള്ള വാദ്യകലാസംഘം ഓഫിസിനു സിപിഎം പ്രവർത്തകർ തീയിട്ടു. ഇതിനു പിന്നാലെ, സമീപത്ത് ഉദ്ഘാടനത്തിനൊരുങ്ങിയ സിപിഎം ഓഫിസ് കോൺഗ്രസുകാർ തകർത്തു. ഇരു കൂട്ടർക്കുമെതിരെ ബേക്കൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസുകൾ അനുരഞ്ജന ചർച്ചയിലൂടെ പരിഹരിച്ചു. സിപിഎമ്മുകാരുടെ പരാതി പ്രകാരം കൃപേഷിനെ ഈ കേസിലും പ്രതി ചേർത്തിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം, മുന്നാട് പീപ്പിൾസ് കോളജിൽ കല്യോട്ടെ കെഎസ്‌യു പ്രവർത്തകനു മർദനമേറ്റത് കോൺഗ്രസ് –സിപിഎം ബന്ധം വീണ്ടും വഷളാക്കി.

മർദനത്തിനു പ്രേരിപ്പിച്ചതു സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരനാണെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പീതാംബരനെയും മറ്റൊരു സിപിഎം പ്രവർത്തകനെയും ആക്രമിച്ചു. അതിൽ കോൺഗ്രസുകാർക്കെതിരെ വധശ്രമത്തിനു കേസെടുത്തു. കൃപേഷിനെ സിപിഎം പ്രതിപ്പട്ടികയിലുൾപ്പെടുത്തിയെങ്കിലും പൊലീസ് അന്വേഷണത്തിൽ ഒഴിവാക്കപ്പെട്ടു. ശരത്‌ ലാൽ കേസിൽ റിമാൻഡിലായി. പീതാംബരനെ ആക്രമിച്ചവരെ തിരിച്ചടിക്കുമെന്നു സിപിഎം പ്രവർത്തകർ നവമാധ്യമങ്ങൾ മുഖേന ഭീഷണിപ്പെടുത്തി. വധഭീഷണിയെക്കുറിച്ചു കോൺഗ്രസ് പ്രവർത്തകർ ബേക്കൽ പൊലീസിനെ അറിയിച്ചു. നടപടിയുണ്ടാകും മുൻപേ രണ്ടു യുവാക്കളും ദാരുണമായി കൊല്ലപ്പെട്ടു.

2019 ഫെബ്രുവരി 17ന് രാത്രി 7.45 നായിരുന്നു പെരിയ കല്യോട്ട് വച്ച് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിനു ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ജീപ്പിലെത്തിയ അക്രമികൾ ഇവരെ ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൃപേഷിന്റെ തലയിൽ മഴു പോലുള്ള ആയുധത്തിന്റെ വെട്ടേറ്റ് 13 സെന്റിമീറ്റർ ആഴത്തിൽ മുറിവേറ്റു. തലച്ചോർ പിളർന്നിരുന്നു. ശരീരത്തിൽ വാൾ ഉപയോഗിച്ചുള്ള വെട്ടുമുണ്ട്. ശരത് ലാലിന്റെ ശരീരത്തിൽ ചെറുതും വലുതുമായ 20 വെട്ടേറ്റു. പകുതിയിലധികവും കാൽമുട്ടിനു താഴെ. മൂർച്ചയേറിയ വാളുപയോഗിച്ചു നെറ്റിയിൽ വെട്ടിയതിനാൽ 23 സെന്റീമീറ്റർ നീളത്തിലുള്ള പരുക്കും മഴു പോല കനമുള്ള ആയുധത്താൽ വലതു ചെവി മുതൽ കഴുത്തു വരെയുള്ള ആഴത്തിലുള്ള പരുക്കും മരണ കാരണമായി.

You might also like

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്: ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയുടെ വിജയം വെറും 69 റൺസ് അകലെ

മുഖ്യമന്ത്രിയുടെ പിആർ ടീമിന്റെ ശമ്പളം 5% വർധിപ്പിച്ചു; പ്രതിമാസം 3750 രൂപ വരെ വർധന

ബിട്ടിഷ് കൊളംബിയ സ്‌ക്വാമീഷിലെ കാട്ടുതീ നിയന്ത്രണവിധേയമാക്കി

ലോകത്തിലെ ഏറ്റവും സമ്പന്നന്മാരുടെ പട്ടിക: ഒന്നാം സ്ഥാനം നിലനിർത്തി മസ്ക്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി ഒറാക്കിളിന്റെ കോ ഫൗണ്ടർ ലാറി എലിസൻ രണ്ടാം സ്ഥാനത്ത്

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നടുക്കം അറിയിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി; മരിച്ചവരില്‍ 53 യു.കെ. പൗരന്മാര്‍

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പാക്കാന്‍ ലോക നേതാക്കളുടെ ഇടപെടല്‍

Top Picks for You
Top Picks for You