യുണൈറ്റഡ് സ്റ്റേറ്റ്സ് ജനപ്രതിനിധിസഭയിലേക്കുള്ള മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയ പ്രക്രിയ പുരോഗമിക്കുന്നതിനിടയിൽ, രാജ്യത്തെ പത്ത് വോട്ടർമാരിൽ ഒരാൾക്ക് പുതിയ മണ്ഡലം ലഭിക്കുമെന്ന് ‘പ്രൊട്ടക്ട് ഡെമോക്രസി’യുടെ പഠനം വ്യക്തമാക്കുന്നു. 2024-ലെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത മണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്തമായി, 2026 നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഈ വോട്ടർമാർ പുതിയ മണ്ഡലങ്ങളിലായിരിക്കും വോട്ട് ചെയ്യുക. ആകെ മൂന്ന് കോടി 48 ലക്ഷത്തിലധികം വോട്ടർമാരുടെ മണ്ഡലങ്ങളിൽ മാറ്റമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
മണ്ഡലങ്ങളുടെ അതിർത്തി മാറുന്നതോടെ രാഷ്ട്രീയ രംഗത്തും വലിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. പഴയ മണ്ഡലങ്ങളിൽ പ്രവർത്തിച്ചിരുന്ന നേതാക്കൾക്ക് പുതിയ പ്രദേശങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കേണ്ടി വരുന്നു. ഓരോ മണ്ഡലത്തിലും നാലിലൊന്നിലധികം പുതിയ വോട്ടർമാർ ഉൾപ്പെടുന്നതിനാൽ പ്രചാരണ കമ്മിറ്റികളിലും പുതിയ മാറ്റങ്ങളും പുനഃസംഘടനകളും ആവശ്യമായി വരുന്നുണ്ട്.
ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികൾ തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങളുടെ ഭാഗമായാണ് ഈ പുനർനിർണയ നടപടികൾ വിലയിരുത്തപ്പെടുന്നത്. പൊതുതാൽപ്പര്യങ്ങളും ഭൂമിശാസ്ത്രപരമായ ഘടകങ്ങളും അവഗണിച്ച് രാഷ്ട്രീയ താൽപ്പര്യങ്ങൾ മാത്രം മുൻനിർത്തിയാണ് പുതിയ മണ്ഡല മാപ്പുകൾ തയ്യാറാക്കിയിരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. ടെക്സസിലെ റിപ്പബ്ലിക്കൻ നേതാക്കളോട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഏകപക്ഷീയമായ ഈ മണ്ഡല പുനർനിർണയം ആരംഭിച്ചതെന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുന്നു. ഇതിന് മറുപടിയായി ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ റീഡിസ്ട്രിക്റ്റിങ് നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
ഇത്തരം പ്രവണതകൾ അമേരിക്കയിലെ രാഷ്ട്രീയ സംവിധാനത്തെ കൂടുതൽ സങ്കീർണ്ണമാക്കുമെന്ന് ‘പ്രൊട്ടക്ട് ഡെമോക്രസി’ മുന്നറിയിപ്പ് നൽകുന്നു. രാഷ്ട്രീയ പക്ഷപാതങ്ങൾ ഒഴിവാക്കുന്നതിനായി ഒൻപത് സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ കക്ഷിചായ്വില്ലാത്ത കമ്മീഷനുകളെ നിയോഗിച്ചിട്ടുണ്ട്. പുതിയ മണ്ഡല മാപ്പുകൾ യുഎസ് കോൺഗ്രസിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ടെന്നും, നിലവിലുള്ള ഈ രീതിക്ക് മാറ്റം വരുത്തി ശാശ്വതമായ മറ്റൊരു പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നു.







