വാഷിംഗ്ടൺ: 2009 കൊലക്കേസ് വിധി റദ്ദാക്കാനുള്ള ശ്രമത്തിനിടെ നിയമലംഘനം നടത്തിയിട്ടുണ്ടോ എന്നറിയാൻ ഫിലാഡൽഫിയ ജില്ലാ അറ്റോർണി ലാറി ക്രാസ്നറെ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ (DOJ) അന്വേഷണത്തിനായി ഫെഡറൽ ജഡ്ജി ശുപാർശ ചെയ്തു. ജോർജ് സോറോസിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഡി.എ ആണ് ലാറി ക്രാസ്നർ.
ജോർജ്ജ് ഡബ്ല്യു. ബുഷ് നിയമിച്ച യു.എസ് ജില്ലാ ജഡ്ജി പോൾ ഡയമണ്ട്, ക്രാസ്നറെയും അസിസ്റ്റന്റ് ജില്ലാ അറ്റോർണി മാത്യു സ്റ്റിഗ്്ലറെയും ഈ കേസിന്റെ തുടർനടപടികളിൽ നിന്ന് മാറ്റാനും ഉത്തരവിട്ടു.
അസിസ്റ്റന്റ് ഡി.എ ആയ സ്റ്റിഗ്്ലറുമായി ബന്ധപ്പെട്ട് താൽപ്പര്യവ്യത്യാസങ്ങൾ (Conflict of interest) ഉന്നയിച്ച ജീവനക്കാർക്കെതിരെ സമ്മർദ്ദ തന്ത്രങ്ങൾ പ്രയോഗിച്ചുവെന്ന ആരോപണങ്ങൾ കേട്ടതിന് ശേഷമാണ് ഈ നടപടി. ഫിലാഡൽഫിയയിലെ ഉന്നത നിയമപാലകനും അദ്ദേഹത്തിന്റെ പ്രമുഖ സഹായികളിൽ ഒരാളും നിയമം ലംഘിച്ചിട്ടുണ്ടാകാമെന്ന് “മടിയോടെയാണെങ്കിലും താൻ കണ്ടെത്തിയതായി” ജഡ്ജി ഡയമണ്ട് തന്റെ കുറിപ്പിൽ വ്യക്തമാക്കി.
കൂർത്തു പ്രതികരിച്ച ക്രാസ്നർ, ജഡ്ജിയുടെ നിരീക്ഷണത്തോട് താൻ ശക്തമായി വിയോജിക്കുന്നതായി പ്രസ്താവനയിലൂടെ അറിയിച്ചു. നിയമം അനുവദിക്കുന്ന ഉടൻ തന്നെ ഉയർന്ന കോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 2007-ൽ നടന്ന ഒരു കൊള്ളശ്രമത്തിനിടെ കെന്നട്ട സ്മിത്ത് കൊല്ലപ്പെട്ട കേസിൽ 2009-ലാണ് ജോൺസൺ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുടർന്ന് അദ്ദേഹത്തിന് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയുണ്ടായി.
എന്നാൽ വിചാരണ വേളയിൽ ജോൺസണ് കൃത്യമായ നിയമസഹായം ലഭിച്ചില്ലെന്ന് വാദിച്ചുകൊണ്ട് 2022-ൽ ക്രാസ്നറുടെ ഓഫീസ് ജോൺസണെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരുന്നു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ നിയമനടപടികൾ ഉണ്ടായിരിക്കുന്നത്.







