അമേരിക്കയിലെ വയോധികരെ ലക്ഷ്യമിട്ട് നടത്തിയ കോടികളുടെ അന്താരാഷ്ട്ര തട്ടിപ്പ് കേസിൽ നിർണ്ണായക പുരോഗതി. റിട്ടയർമെന്റ് ജീവിതത്തിനായി പതിറ്റാണ്ടുകളോളം കരുതിവെച്ച സമ്പാദ്യം തട്ടിയെടുത്ത 250 മില്യൺ ഡോളറിന്റെ (ഏകദേശം 2,100 കോടിയിലധികം രൂപ) ‘ഗോൾഡ് ബാർ’ കേസിൽ മുഖ്യ സൂത്രധാരന്മാരിൽ ഒരാളായ മുസാമിൽ അഹമ്മദ് (35) ആണ് പിടിയിലായത്. രാജ്യം വിടാൻ ശ്രമിക്കവെ ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പോർട്ട് അതോറിറ്റി പോലീസിന്റെ പിടിയിലായത്.
വളരെ ആസൂത്രിതമായ മൂന്ന് ഘട്ടങ്ങളിലായാണ് സംഘം ഈ തട്ടിപ്പ് നടത്തിയത്. ഇന്ത്യ കേന്ദ്രീകരിച്ചുള്ള കോൾ സെന്ററുകൾ വഴി മുതിർന്ന പൗരന്മാരെ ബന്ധപ്പെടുന്ന തട്ടിപ്പുകാർ, ബാങ്ക് ഉദ്യോഗസ്ഥരോ ഫെഡറൽ ഏജൻ്റുമാരോ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഭയപ്പെടുത്തുന്നു. തുടർന്ന്, അവരുടെ സമ്പാദ്യം കണ്ടുകെട്ടലിൽ നിന്ന് രക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് ബാങ്ക് നിക്ഷേപങ്ങൾ പിൻവലിപ്പിച്ച് സ്വർണ്ണക്കട്ടികൾ വാങ്ങിപ്പിക്കുകയും, വ്യാജ കൊറിയർമാർ വഴി ഇവ നേരിട്ട് കൈക്കലാക്കുകയുമാണ് ചെയ്യുന്നത്. ഫ്രിസ്കോ സ്വദേശിനിയായ ഒരു വയോധികയുടെ സമയോചിതമായ ഇടപെടലാണ് ഈ വൻ റാക്കറ്റിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ പോലീസിനെ സഹായിച്ചത്.
ഇരകളിൽ നിന്ന് ഇത്തരത്തിൽ ശേഖരിച്ച രേഖകളില്ലാത്ത സ്വർണ്ണം നോർത്ത് ടെക്സസിലെ പ്രമുഖ ഇന്ത്യൻ ജ്വല്ലറികളാണ് വാങ്ങിക്കൂട്ടിയത്. ജ്വല്ലറികളിൽ രഹസ്യമായി സജ്ജീകരിച്ച ഫർണസുകൾ വഴി സ്വർണ്ണക്കട്ടികൾ ഉരുക്കി അവയുടെ സീരിയൽ നമ്പറുകളും ബാർകോഡുകളും നശിപ്പിച്ച ശേഷം, വളകളാക്കി മാറ്റിയോ ക്രിപ്റ്റോകറൻസിയാക്കി മാറ്റിയോ വിദേശത്തേക്ക് കടത്തുകയായിരുന്നു ഇവരുടെ രീതി. സംഭവത്തിൽ ഇതുവരെ 40-ലധികം ആളുകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി വിചാരണ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.







