കേരളത്തിൽ നിലവിൽ മൺസൂൺ ദുർബലമാണെങ്കിലും വരുന്ന ദിവസങ്ങളിൽ മഴ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. എങ്കിലും ഇന്നും നാളെയുമായി സംസ്ഥാനത്ത് കടുത്ത ചൂടും ഉയർന്ന ആർദ്രതയും തുടരും. സാധാരണ താപനിലയെ അപേക്ഷിച്ച് നാല് ഡിഗ്രി വരെ ചൂട് ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും, പത്താം തീയതി മുതൽ സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതിന്റെ സ്വാധീനത്താൽ ഈ ആഴ്ച പകുതിയോടെ മഴയെത്തുമെന്നാണ് കരുതുന്നത്.
തെക്കുപടിഞ്ഞാറൻ കാലവർഷം മൂന്നിലൊന്നായി കുറഞ്ഞതിനെ തുടർന്ന് കൊല്ലം ജില്ലയിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. പുനലൂരിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകളുടെ കണക്കുപ്രകാരം പാരിപ്പള്ളിയിൽ 33.8 ഡിഗ്രി സെൽഷ്യസും, കാരുവേലിയിൽ 33.6 ഡിഗ്രി സെൽഷ്യസും, ചവറയിൽ 30.9 ഡിഗ്രി സെൽഷ്യസുമാണ് ഇന്നലത്തെ ഉയർന്ന താപനില. ജൂൺ ഒന്നു മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കുറവ് മൺസൂൺ മഴ ലഭിച്ചതിൽ മൂന്നാം സ്ഥാനത്താണ് കൊല്ലം ജില്ല (33% മഴക്കുറവ്). 52 ശതമാനം മഴക്കുറവുമായി വയനാടാണ് ഒന്നാം സ്ഥാനത്ത്, ഇടുക്കിയിൽ 46 ശതമാനത്തിന്റെ കുറവുമുണ്ട്.
വടക്കുപടിഞ്ഞാറൻ കാറ്റ് വീശിത്തുടങ്ങിയതും മഴമേഘങ്ങളുടെ കുറവുമാണ് അസാധാരണമായ താപവർദ്ധനവിന് കാരണം. സൂര്യരശ്മികൾ ഭൂമിയിലേക്ക് ലംബമായി പതിക്കുന്ന ഈ സമയത്ത്, മഴമേഘങ്ങളുടെ മറവില്ലാത്തതും ഉയർന്ന അന്തരീക്ഷ ആർദ്രതയും (ഹ്യുമിഡിറ്റിയും) ചൂടും അസ്വസ്ഥതയും വർദ്ധിപ്പിക്കുന്നു. ഈ കടുത്ത ചൂടും മഴക്കുറവും കർഷകരെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പച്ചക്കറികൾക്ക് വിത്തിടുന്ന സമയമായതിനാൽ കർഷകർ വലിയ ആശങ്കയിലാണ്. ജലാശയങ്ങളിലും കൈത്തോടുകളിലും ജലനിരപ്പ് താഴ്ന്നത് കരക്കൃഷിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.







