നവംബറിൽ നടക്കാനിരിക്കുന്ന യു എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടിയാകുമെന്ന് സർവേ റിപ്പോർട്ട്. അമേരിക്കയിലെ ഇന്ത്യൻ വംശജരായ വോട്ടർമാർക്കിടയിൽ ട്രംപിന്റെ ജനപ്രീതിയിൽ വൻ ഇടിവ് സംഭവിച്ചതായും, ഭൂരിഭാഗം പേരും ഡെമോക്രാറ്റിക് പാർട്ടിക്ക് വോട്ട് ചെയ്യാൻ പദ്ധതിയിടുന്നതായും പുതിയ സർവേ വ്യക്തമാക്കുന്നു. 70 ശതമാനം ഏഷ്യൻ-അമേരിക്കൻ വോട്ടർമാരും ട്രംപിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തരാണ്.
എഎപിഐ ഡാറ്റ നടത്തിയ സർവേ പ്രകാരം, ജനപ്രതിനിധി സഭയിലേക്ക് 66% ഇന്ത്യൻ വംശജരും ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളെ പിന്തുണക്കാൻ തീരുമാനിച്ചപ്പോൾ, വെറും 22% പേർ മാത്രമാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയത്. സെനറ്റ് തിരഞ്ഞെടുപ്പിലും സ്ഥിതിഗതികൾ സമാനമാണ്. 66% പേർ ഡെമോക്രാറ്റുകൾക്കും 18% പേർ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കും പിന്തുണ പ്രഖ്യാപിച്ചു. ഏഷ്യൻ വംശജരായ അമേരിക്കൻ സമൂഹങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് ഇന്ത്യൻ വംശജരാണെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു.
2024-ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി നിലപാടെടുത്ത സമൂഹത്തിനിടയിലാണ് ഇപ്പോൾ ഈ വലിയ മാറ്റം സംഭവിച്ചിരിക്കുന്നത്. അമേരിക്കയിലെ ഏകദേശം 20 ലക്ഷത്തോളം വരുന്ന ഇന്ത്യൻ വംശജർ ഡെമോക്രാറ്റുകളുടെ ഉറച്ച വോട്ട് ബാങ്കാണെങ്കിലും, 2024-ൽ കാർണഗി എൻഡോവ്മെൻ്റ് നടത്തിയ സർവേയിൽ 32 ശതമാനം പേർ ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതിൽ വലിയ ഇടിവുണ്ടായി.







