മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന് നേരെ ജനക്കൂട്ടത്തിന്റെ പ്രതിഷേധം. കടയിൽ നിന്ന് വാങ്ങി കഴിച്ച ആഹാരം മൂലം രണ്ട് വയസ്സുകാരന് അസുഖ ബാധയുണ്ടായതിനെ തുടർന്ന് കുട്ടിയുടെ കുടുംബം ഭക്ഷ്യസുരക്ഷാ വകുപ്പിൽ പരാതി നൽകിയിരുന്നു. എന്നാൽ, അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥൻ കടയുടമയിൽ നിന്ന് കൈക്കൂലി വാങ്ങി വിഷയം ഒതുക്കിതീർക്കാൻ ശ്രമിച്ചെന്നാണ് നാട്ടുകാരുടെ ആരോപണം.
പരിശോധനവേളയിൽ കാലാവധി കഴിഞ്ഞ ബിസ്കറ്റുകൾ കണ്ടെത്താൻ സാധിച്ചെങ്കിലും കടയുടമയ്ക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിക്കാൻ ഉദ്യോഗസ്ഥൻ തയ്യാറായില്ല. ഇതിൽ പ്രകോപിതരായ ജനങ്ങൾ ഉദ്യോഗസ്ഥനെ തടഞ്ഞുവെക്കുകയും കാലാവധി കഴിഞ്ഞ ബിസ്കറ്റുകൾ അദ്ദേഹത്തിന്റെ വായിൽ നിർബന്ധപൂർവ്വം തിരുകാൻ ശ്രമിക്കുകയുമായിരുന്നു. അടുത്തകാലത്തായി സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം തുടർച്ചയായ പരിശോധനകളും റെയ്ഡുകളും നടത്തിവരുന്നതിനിടെയാണ് ഉദ്യോഗസ്ഥനെതിരെ ഇത്തരമൊരു അഴിമതി ആരോപണം പുറത്തുവന്നിരിക്കുന്നത്.







