മൂന്ന് ആയുധ വിലക്ക് ഉത്തരവുകൾ നിലനിൽക്കെ വെടിയുതിർത്ത കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബ്രാംപ്ടൺ സ്വദേശിക്ക് 10 വർഷവും ഒൻപത് മാസവും തടവുശിക്ഷ വിധിച്ചു. മോസ് പാർക്കിൽ നടന്ന മാരകമായ വെടിവെയ്പ്പുമായി ബന്ധപ്പെട്ടാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ആറു ആഴ്ച നീണ്ടുനിന്ന ജൂറി വിചാരണയ്ക്ക് ശേഷം മേയ് 22-നാണ് നാഥൻ ബെല്ലിനെ ഒന്നാം ഘട്ട കൊലപാതക കുറ്റത്തിൽ നിന്ന് ഒഴിവാക്കിയത്. കൂടാതെ, രണ്ട് വധശ്രമക്കേസുകളിലും മൂന്നാമതൊരു വധശ്രമക്കേസിലും ഇയാൾ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയെങ്കിലും, പരിക്കേൽപ്പിക്കണമെന്ന ഉദ്ദേശത്തോടെ വെടിയുതിർത്ത കേസിൽ കുറ്റക്കാരനാണെന്ന് ജൂറി വിധിച്ചു. ശിക്ഷാവിധിയുടെ സമയത്ത് ആയുധ നിരോധന ഉത്തരവുകൾ ലംഘിച്ച മൂന്ന് കുറ്റങ്ങളിൽ ബെൽ പിന്നീട് കുറ്റം സമ്മതിച്ചു.
2023 സെപ്റ്റംബർ 16-ന് പുലർച്ചെ, ബെല്ലും സുഹൃത്ത് റിച്ചാർഡ് ബെക്കറും ബ്രാംപ്ടണിൽ നിന്ന് ടൊറന്റോയിലെ ഷെർബോൺ, ഡണ്ടസ് സ്ട്രീറ്റുകളിലേക്ക് ഊബറിൽ യാത്ര തിരിച്ചു. അവിടെയെത്തിയ ശേഷം ബേക്കറുടെ സഹോദരനും ഇവർക്കൊപ്പം ചേർന്നു.
സമീപത്തെ പാർക്കിലെ ഒരു പരിപാടിക്ക് ശേഷം സമീപത്തെ ബസ് സ്റ്റോപ്പിൽ ആളുകൾ തടിച്ചുകൂടി നിൽക്കുകയായിരുന്നു. ഇവരുടെ കൂട്ടായ്മ പുലർച്ചെ 2:45 വരെ തുടർന്നു, പിന്നാലെ അതിക്രമവും വെടിവെയ്പ്പും അരങ്ങേറി.
ബസ് സ്റ്റോപ്പിൽ നിന്ന അപരിചിതരിൽ ആരെങ്കിലും കഞ്ചാവ് വിൽക്കുമോ എന്ന് അന്വേഷിക്കാനാണ് താൻ അവിടെപ്പോയതെന്നാണ് ബെൽ കോടതിയിൽ വാദിച്ചത്. എന്നാൽ ബെൽ ഇത്തരമൊരു അന്വേഷണം നടത്തുന്നത് കേട്ടതായി ആരും മൊഴി നൽകിയില്ല.
“അക്രമത്തിനും തർക്കത്തിനും വഴിവെച്ച യഥാർത്ഥ കാരണം വ്യക്തമല്ലെങ്കിലും, സ്വത്ത് സംബന്ധിച്ചോ അല്ലെങ്കിൽ മോഷണശ്രമത്തെക്കുറിച്ചോ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടായിട്ടുണ്ടാകാമെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്,” ജസ്റ്റിസ് ഫിലിപ്പ് കാംപ്ബെൽ തന്റെ വിധിന്യായത്തിൽ കുറിച്ചു.
വാക്കുതർക്കത്തിനിടെ ഒമർ ഗെഡോ എന്നയാൾ പുതിയതായി എത്തിയ മൂന്ന് പേർക്ക് നേരെ നടന്നുചെന്നു. “അയാളുടെ കയ്യിൽ നീളമുള്ള ഒരു വസ്തു ഉണ്ടായിരുന്നുവെന്നും, പിന്നീട് നടത്തിയ പരിശോധനയിൽ അയാളുടെ ഹൂഡിയുടെ മുൻ പോക്കറ്റിൽ ഒരു ചെറിയ കോടാലി ഉണ്ടായിരുന്നുവെന്നും തെളിഞ്ഞു,” കാംപ്ബെൽ വ്യക്തമാക്കി.
നടപ്പാതയുടെ കിഴക്കുഭാഗത്തുള്ള വേലിക്കരികിൽ വെച്ച് ബേക്കറും ഗെഡോയും നേർക്കുനേർ എത്തി. തൊട്ടുപിന്നാലെ വെടിവെപ്പ് ആരംഭിക്കുകയും ബസ് സ്റ്റോപ്പിൽ തടിച്ചുകൂടിയ ആളുകൾ ഭയന്നോടുകയും ചെയ്തു. വിചാരണ വേളയിൽ പ്രദർശിപ്പിച്ച നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ 34 സെക്കൻഡ് നീണ്ട വെടിവെപ്പ് പതിഞ്ഞിട്ടുണ്ട്.
അഞ്ചുതവണ വെടിയേറ്റ ഗെഡോ ഉൾപ്പെടെ നാലുപേർക്ക് സംഭവത്തിൽ വെടിയേറ്റു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തലയ്ക്ക് പിന്നിൽ വെടിയേറ്റ 33-കാരനായ കൈൽ പ്രൊവോ കൊല്ലപ്പെട്ടു.
സംഭവത്തിന് ശേഷം ബെൽ, ബേക്കർ, ബേക്കറുടെ സഹോദരൻ എന്നിവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. എന്നാൽ വെടിവെപ്പ് നടന്ന് ഒരാഴ്ചയ്ക്ക് ശേഷം ബെല്ലിനെയും ബേക്കറിനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രൊവോയുടെ മരണത്തിന് ഒന്നാം ഘട്ട കൊലപാതക കുറ്റവും ഗെഡോ ഉൾപ്പെടെ മൂന്നുപേരെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് വധശ്രമക്കേസും ഇവർക്കെതിരെ ചുമത്തി.
ബേക്കറും ഗെഡോയും തമ്മിലുണ്ടായ ശാരീരിക ഏറ്റുമുട്ടൽ കാണുകയും ഗെഡോയുടേതെന്ന് കരുതുന്ന വെടിയൊച്ച കേൾക്കുകയും ചെയ്തപ്പോൾ, ഗെഡോയെ തങ്ങൾക്ക് ഭീഷണിയായി തോന്നിയതിനാലാണ് ആത്മരക്ഷാർത്ഥം വെടിവെച്ചതെന്നാണ് ബെൽ വാദിച്ചത്.
എന്നാൽ, ബെല്ലിന്റെ സ്വയം പ്രതിരോധ വാദം ജൂറി തള്ളിക്കളയാനാണ് സാധ്യതയെന്ന് ജഡ്ജ് അഭിപ്രായപ്പെട്ടു. പരിക്കേൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബെൽ ഗെഡോയ്ക്ക് നേരെ വെടിയുതിർത്തതെന്നും ജീവനെടുക്കാൻ ശ്രമിച്ചതല്ലെന്നും ജൂറി അനുമാനിച്ചിരിക്കാം.
മുൻപും തോക്ക് കേസ്, മോഷണം, അക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ബെല്ലിനെപ്പോലൊരു വ്യക്തിയുടെ കാര്യത്തിൽ തോക്ക് അതിക്രമങ്ങൾ കർശനമായി തടയപ്പെടേണ്ടതുണ്ടെന്ന് വിധിന്യായത്തിൽ ജഡ്ജി ചൂണ്ടിക്കാട്ടി.
2017-ൽ നരഹത്യാ കേസിൽ ബെല്ലിന് 35 മാസത്തെ തടവുശിക്ഷ ലഭിച്ചിരുന്നു. 2005 മുതലുള്ള കണക്കെടുത്താൽ തോക്കുപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ അടക്കം 43 കേസുകളിലെ പ്രതിയായിരുന്നു ബെൽ.
നിയമത്തെയും കോടതി ഉത്തരവുകളെയും ലംഘിച്ച് സ്ഥിരമായി നിയമവിരുദ്ധമായി തോക്ക് കൈവശം വെക്കുന്ന ഒരാൾ, തിരക്കുള്ള സ്ഥലത്ത് നടത്തിയ ഈ വെടിവെപ്പിന് കടുത്ത ശിക്ഷ തന്നെ നൽകേണ്ടതുണ്ടെന്ന് ജസ്റ്റിസ് കാംപ്ബെൽ പറഞ്ഞു.
നേരത്തെ തടവിൽ കഴിഞ്ഞ കാലാവധി കിഴിച്ചാൽ, ബെല്ലിന് ഇനി ഏകദേശം ആറു വർഷവും അഞ്ച് മാസവും കൂടെ ജയിൽ ശിക്ഷ അനുഭവിച്ചാൽ മതിയാകും. ഇതിനുപുറമെ, ഇയാൾക്ക് ജീവിതാവസാനം വരെ ആയുധങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
തന്റെ പ്രവൃത്തികൾ കാരണം ഇരയായ നാല് പേർക്കുണ്ടായ ആഘാതത്തിൽ ബെൽ പശ്ചാത്താപം പ്രകടിപ്പിച്ചതായി കാംപ്ബെൽ വിധിന്യായത്തിൽ പരാമർശിച്ചു.
“ഇനി ജീവിതത്തിൽ തോക്കുകൾ ഉപയോഗിക്കില്ലെന്ന് ബെൽ ഉറപ്പിച്ചു പറഞ്ഞു. ഇനിയൊരിക്കലും തോക്കുകൾ ഉപയോഗിക്കില്ലെന്ന് അവൻ വാഗ്ദാനം ചെയ്തു. അത് ഒട്ടും ലാഭകരമല്ലെന്നും അവൻ തിരിച്ചറിഞ്ഞു,” കാംപ്ബെൽ പറഞ്ഞു.
40 വയസ്സുള്ള ബെല്ലിന് അവനെ സ്നേഹിക്കുന്ന അമ്മയും സഹോദരിയും ബന്ധുക്കളും മികച്ച വ്യക്തിത്വവും ബുദ്ധികൂർന്മയും ഉണ്ടെന്ന് ജഡ്ജ് ഓർമ്മിപ്പിച്ചു.
“മറ്റുള്ളവരുടെ സഹായം സ്വീകരിക്കാൻ തയാറായാൽ ഭൂതകാലത്തിൽ നിന്ന് കരകയറാൻ അവന് സാധിക്കും. എന്നാൽ അത് അവന്റെ തീരുമാനമാണ്. അവനൊരു മാറ്റവും വരില്ലെന്ന നിഗമനത്തോടെയല്ല ഞാൻ ജയിലിലേക്ക് അയക്കുന്നത്,” വിധി പ്രസ്താവിച്ച ശേഷം ബെല്ലിനെ കോടതി മുറിയിൽ നിന്ന് കൊണ്ടുപോകുന്നതിന് മുൻപായി കാംപ്ബെൽ പറഞ്ഞു.
കേസിലെ രണ്ടാം പ്രതിയായ ബേക്കറുടെ വിചാരണ അടുത്ത വർഷം നടക്കും.







