കഴിഞ്ഞ വസന്തകാലത്ത് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് ടെക്സസിലേക്ക് സർക്കാർ ചിലവിൽ നടത്തിയ യാത്ര വിവാദമാകുന്നു. വിവരാവകാശ രേഖകൾ പ്രകാരം ടെക്സസ് യാത്രയ്ക്കായി 93,179 ഡോളർ ചിലവായതായി കണ്ടെത്തിയിട്ടുണ്ട്. ഹ്യൂസ്റ്റൺ, ഡാലസ്, ഓസ്റ്റിൻ എന്നീ നഗരങ്ങളിൽ നടത്തിയ സന്ദർശനത്തിന്‍റെയും പ്രാഥമിക ഒരുക്കങ്ങളുടെയും തുകയാണിത്. യാത്രയ്ക്കിടെ ഫോർഡ് പ്രധാനമായും വിവിധ ബിസിനസ് മേധാവികളുമായാണ് കൂടിക്കാഴ്ച നടത്തിയത്. എന്നാൽ, ഫോർഡിന്‍റെ യാത്ര അനാവശ്യമായി പണം പാഴാക്കലായിരുന്നുവെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. യാത്ര കൊണ്ട് നാട്ടിലേക്ക് പുതിയ നിക്ഷേപങ്ങളൊന്നും വന്നിട്ടില്ലെന്ന് എൻഡിപി ലീഡർ മാരിറ്റ് സ്റ്റൈൽസ് ചൂണ്ടിക്കാട്ടി. കൂടാതെ, നികുതിപ്പണം അനാവശ്യമായി ചെലവാക്കുന്നതിൽ സുതാര്യത വേണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം ടെക്സസും ഒൻ്റാരിയോയും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്താനും പുതിയ തൊഴിലവസരങ്ങൾ ഉണ്ടാക്കാനുമാണ് ഈ യാത്ര നടത്തിയതെന്നാണ് സർക്കാരിന്‍റെ വിശദീകരണം. കൂടാതെ ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ടുമായി കാണാൻ പദ്ധതിയിട്ടിരുന്നെങ്കിലും നടന്നിരുന്നില്ല.







