27 വർഷമായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ വടക്കൻ ഡക്കോട്ടയിലെ അധ്യാപികയും ഗ്രീൻ കാർഡ് ഉടമയുമായ വാസന്തി ഷെട്ടിയെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) വീണ്ടും കസ്റ്റഡിയിലെടുത്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. മാസങ്ങൾക്ക് മുൻപ് ഇവരെ നാടുകടത്താനുള്ള ശ്രമങ്ങൾ ഇമിഗ്രേഷൻ കോടതി റദ്ദാക്കിയിരുന്നെങ്കിലും, ഈ മാസം 11-ന് നടത്തിയ പതിവ് പരിശോധനയ്ക്കിടെ ഇവരെ കസ്റ്റഡിയിലെടുത്ത് ജോർജിയയിലെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
2022 ജൂലൈയിൽ രോഗബാധിതരായ മാതാപിതാക്കളെ പരിചരിക്കാനായി ഇന്ത്യയിലെത്തിയ വാസന്തി, കോവിഡ് ബാധയെത്തുടർന്നും തുടർന്നുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങളെത്തുടർന്നും 7 മാസത്തോളം നാട്ടിൽ തുടരേണ്ടി വന്നു. ചികിത്സയ്ക്ക് ശേഷം ആരോഗ്യനില വീണ്ടെടുത്ത് 2023 ഫെബ്രുവരിയിലാണ് ഇവർ യുഎസിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ, ആറുമാസത്തിലധികം വിദേശത്ത് തങ്ങിയത് സ്ഥിരതാമസ അനുമതി ഉപേക്ഷിച്ചതിന് തുല്യമാണെന്ന ഇമിഗ്രേഷൻ നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാണിച്ചാണ് ഫെഡറൽ അധികൃതർ ഇവർക്കെതിരെ നടപടിയെടുക്കുന്നത്.
കുടുംബവും ജോലിയും പതിറ്റാണ്ടുകളായി യുഎസിലുള്ള ഒരു വയോധികയ്‌ക്കെതിരെ, ന്യായമായ ആരോഗ്യകാരണങ്ങളാൽ വിദേശത്തു നിൽക്കേണ്ടി വന്ന സാഹചര്യം പരിഗണിക്കാതെ ഇത്തരമൊരു കടുത്ത നിലപാടെടുത്തതിനെതിരെ വലിയ രീതിയിലുള്ള നിയമപോരാട്ടവും വിമർശനവുമാണ് ഉയർന്നുവരുന്നത്.







