കാനഡയിലെ പ്രധാന തുറമുഖങ്ങൾ വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 392 വാഹനങ്ങൾ RCMP പിടിച്ചെടുത്തു. ഈ വാഹനങ്ങൾക്ക് ഏകദേശം 2.8 കോടി ഡോളർ മൂല്യം കണക്കാക്കുന്നതായി അധികൃതർ അറിയിച്ചു. ഇൻ്റർപോളിൻ്റെയും കനേഡിയൻ അതിർത്തി രക്ഷാസേനയുടെയും സഹകരണത്തോടെ ആർ.സി.എം.പി നടപ്പിലാക്കിയ പ്രത്യേക അന്വേഷണത്തിലാണ് വാഹനങ്ങൾ കണ്ടെത്തിയത്. ഹാലിഫാക്സ്, മോൺട്രിയൽ, ടൊറന്‍റോ, വാൻകൂവർ എന്നീ തുറമുഖങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. വ്യാജ രേഖകൾ ഉപയോഗിച്ച് വാഹനം വാങ്ങാൻ വായ്പയെടുക്കുകയും, ഇൻഷുറൻസ് എടുത്ത ശേഷം ഇവ വിദേശത്തേക്ക് കടത്തി കോടിക്കണക്കിന് ഡോളറിൻ്റെ ഇൻഷുറൻസ് തട്ടിപ്പ് നടത്തുകയുമായിരുന്നു കുറ്റവാളികളുടെ രീതി.
വാഹനമോഷണം തടയാൻ ഫെഡറൽ സർക്കാർ നടപ്പിലാക്കിയ പ്രത്യേക അന്വേഷണങ്ങളെ തുടർന്ന് രാജ്യത്തെ വാഹന മോഷണങ്ങളിൽ 33 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. എന്നാൽ മോഷ്ടാക്കൾ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മോഷണം തുടരുന്നത് വെല്ലുവിളിയാകുന്നുണ്ട്. മോഷ്ടിക്കപ്പെടുന്ന വാഹനങ്ങൾ കണ്ടെത്തുന്നത് കാനഡയിൽ ഇപ്പോഴും വലിയ വെല്ലുവിളിയാണ്. മോഷ്ടിക്കപ്പെടുന്ന പകുതിയിലധികം വാഹനങ്ങളും ഒന്നുകിൽ വിദേശത്തേക്ക് കടത്തുകയോ അല്ലെങ്കിൽ പൊളിച്ചു വില്ക്കുകയോ ചെയ്യുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.







