സൈക്ലോസ്‌പോറിയാസിസ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് മിഷിഗണില്‍ രണ്ട് പേര്‍ മരിച്ചതായി മിഷിഗണ്‍ ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മിഷിഗണില്‍ ഇതുവരെ 11,234 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 193 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സൈക്ലോസ്‌പോറിയാസിസ് സാധാരണയായി ജീവന് ഭീഷണിയാകുന്ന രോഗമല്ലെന്നും അമേരിക്കയില്‍ മരണങ്ങള്‍ അപൂര്‍വമാണെന്നും എംഡിഎച്ച്എച്ച്എസ് അറിയിച്ചു.
മിഷിഗണ്‍ ഉള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ രോഗബാധ ടാക്കോ ബെല്‍ റസ്റ്ററൻ്റുകളില്‍ വിതരണം ചെയ്തിരുന്ന ഐസ്ബര്‍ഗ് ലെറ്റിയൂസുമായി ബന്ധപ്പെട്ടതാണെന്ന് ഫെഡറല്‍ ആരോഗ്യ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ടെയ്ലര്‍ ഫാംസ് സെന്‍ട്രല്‍ മെക്‌സിക്കോയില്‍ നിന്ന് ലഭിച്ച ഐസ്ബര്‍ഗ് ലെറ്റിയൂസ് തിരിച്ചുവിളിച്ചു. ഈ ലെറ്റിയൂസ് ഉപഭോക്താക്കള്‍ ഉപേക്ഷിക്കുകയോ വാങ്ങിയ സ്ഥലത്ത് തിരികെ നല്‍കുകയോ ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സൈക്ലോസ്‌പോറ മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ മനുഷ്യരിലേക്ക് പകരുന്നതാണെന്ന് സിഡിസി വ്യക്തമാക്കി. ഇറക്കുമതി ചെയ്യുന്ന റാസ്പ്‌ബെറി, ബേസില്‍, സ്‌നോ പീസ്, ലെറ്റിയൂസ്, മല്ലിയില തുടങ്ങിയ പച്ചക്കറികളും ഇലക്കറികളും രോഗവ്യാപനത്തിന് കാരണമായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കടുത്ത വെള്ളം പോലുള്ള വയറിളക്കം, ഓക്കാനം, ഛര്‍ദി, വയറുവേദന, വയറുവീക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇതിനിടെ മെക്‌സിക്കോ സന്ദര്‍ശിച്ച് മടങ്ങിയ യാത്രികരില്‍ രോഗബാധ വര്‍ധിച്ചതായി ബ്രിട്ടന്‍ ആരോഗ്യ സുരക്ഷാ ഏജന്‍സിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.







