ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ കസിന്റെ കാമുകിയോട് തോന്നിയ പ്രണയത്തെ തുടർന്ന് 20-കാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ 21-കാരനായ കണ്ടന്റ് ക്രിയേറ്റർ ശിവം റായ് പോലീസിന്റെ പിടിയിലായി. സുമിത് കുമാർ (സാഹിൽ) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂലൈ 23 മുതൽ കാണാതായ സുമിത്തിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ചുറ്റിക കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. തിരിച്ചറിയാതിരിക്കാനും തെളിവുകൾ നശിപ്പിക്കാനുമായി മൃതദേഹത്തിൽ പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു.
സുമിത്തിന്റെ കാമുകിയുമായി നേരത്തെ തന്നെ അടുപ്പത്തിലായിരുന്ന ശിവം, അവളുടെ മൊബൈൽ റീചാർജ് ചെയ്തു നൽകുന്നത് വഴിയാണ് കൂടുതൽ സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് സുമിത്തിനെ ഒഴിവാക്കി യുവതിയെ സ്വന്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇയാൾ കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തിന് ശേഷം സുമിതിന്റെ ഫോൺ ഉപയോഗിച്ച് ബന്ധുക്കൾക്ക് സന്ദേശങ്ങൾ അയച്ച് അവൻ ജീവിച്ചിരിപ്പുണ്ടെന്ന് വരുത്തിതീർക്കുകയും, പണം ആവശ്യപ്പെട്ട് കുടുംബത്തിൽ നിന്ന് 7,000 രൂപ തട്ടിയെടുക്കുകയും ചെയ്തു.
മകനെക്കുറിച്ച് വിവരമൊന്നുമില്ലാതെ വന്നതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയും ശിവമിലേക്ക് സംശയം നീളുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.







