മൊറോക്കോയിൽ നിന്നുള്ള അഭയാർത്ഥി പ്രവാഹത്തിൽ കുഴങ്ങി സ്പെയിൻ. വടക്കൻ ആഫ്രിക്കൻ തീരത്ത് നിന്നും ആയിരക്കണക്കിന് മൊറോക്കൻ അഭയാർത്ഥികൾ നുഴഞ്ഞു കയറിയതോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും അതിർത്തി സുരക്ഷ ഉറപ്പാക്കാനുമായി സ്പെയിൻ തങ്ങളുടെ സായുധ സേനയെ (Armed Forces) പ്രദേശത്ത് നിയോഗിച്ചു. അതേസമയം വൻ തോതിലുള്ള അഭയാർത്ഥി പ്രവാഹത്തിനിടെ ഒമ്പത് പേർ മരിച്ചതായി സ്പാനിഷ് അധികൃതർ സ്ഥിരീകരിച്ചു. കൂടാതെ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ആഭ്യന്തര മന്ത്രി ഫെർണാണ്ടോ ഗ്രാൻഡെ-മാർലാസ്കയും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി സ്യൂട്ട സന്ദർശിക്കുമെന്ന് വ്യക്തമാക്കി.
വ്യാഴാഴ്ച സ്യൂട്ടയിലെ തരാജൽ (Tarajal) അതിർത്തി തുറന്ന സാഹചര്യത്തിലാണ് വൻതോതിലുള്ള ജനക്കൂട്ടം നുഴഞ്ഞുകയറിയത്. ഭൂരിഭാഗവും യുവാക്കളാണെങ്കിലും സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളും ഇതിൽ ഉൾപ്പെടുന്നു. കടൽ വഴി നീന്തിയും അതിർത്തി വേലികൾ കടന്നുമാണ് ആളുകൾ സ്പാനിഷ് മേഖലയിലേക്ക് കടക്കുന്നത്. മൊറോക്കൻ നഗരങ്ങളായ ഫ്നിഡെക് (Fnideq), ബെലിയോനെഷ് (Belyounech) എന്നിവിടങ്ങളിൽ നിന്ന് അഞ്ച് കിലോമീറ്ററോളം നീന്തിയാണ് പലരും സ്യൂട്ട തീരത്ത് എത്തുന്നത്.







