നെടുങ്കണ്ടം ടൗണിൽ ചായക്കടയുടെ മറവിൽ രഹസ്യമായി ലഹരിവസ്തുക്കൾ വിറ്റഴിച്ചിരുന്ന പ്രമുഖ വ്യാപാരി കാരിശ്ശേരി മജീദ് ഹാസിം (പേപ്പർ ഇക്ക) എക്സൈസിന്റെ പിടിയിലായി. ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയുടെ ഭാഗമായി ഉടുമ്പൻചോല എക്സൈസ് സംഘം പ്രതിയുടെ കടയിലും വീട്ടിലും നടത്തിയ തിരച്ചിലിലാണ് വലിയ തോതിലുള്ള ലഹരിശേഖരം കണ്ടെടുത്തത്. പരിശോധനയിൽ 22 കിലോ നിരോധിത പുകയില ഉൽപന്നങ്ങളും 3 ഗ്രാം കഞ്ചാവും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 106 പാക്കറ്റ് ഒ.സി.ഡി. പേപ്പറുകളും എക്സൈസ് പിടിച്ചെടുത്തു.
രാത്രി വൈകിയും പ്രവർത്തിക്കുന്ന കടകൾ കേന്ദ്രീകരിച്ച് ഷാഡോ എക്സൈസ് ഉദ്യോഗസ്ഥരായ രതീഷ് കുമാർ, ടീൽസ് ജോസഫ്, സുബിൻ വർഗീസ് എന്നിവർ നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് ഈ ലഹരി ശൃംഖലയെക്കുറിച്ച് വിവരം ലഭിച്ചത്. പ്രത്യേക കോഡ് വാക്കുകൾ ഉപയോഗിച്ചായിരുന്നു പ്രതി ലഹരിവസ്തുക്കൾ വിൽപന നടത്തിയിരുന്നത്. ‘പൊടി ചായ’ എന്ന് ആവശ്യപ്പെടുന്നവർക്ക് 75 രൂപയ്ക്ക് ചായയോടൊപ്പം ഹാൻസ് പാക്കറ്റും, ‘ഡബിൾ സ്ട്രോങ് ചായ’ എന്ന് പറയുന്നവർക്ക് 115 രൂപയ്ക്ക് ഒ.സി.ഡി. പേപ്പറുമാണ് നൽകിയിരുന്നത്. ഓൺലൈൻ വഴിയാണ് പ്രതി ഈ പേപ്പറുകൾ വാങ്ങിയിരുന്നതെന്നും, ഗുണനിലവാരമനുസരിച്ച് 200 മുതൽ 500 രൂപ വരെ ഈടാക്കിയിരുന്നതായും എക്സൈസ് വ്യക്തമാക്കി.
പ്രതിയുടെ കടയുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന് എക്സൈസ് റിപ്പോർട്ട് നൽകും. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് നായരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ രതീഷ് കുമാർ, രാധാകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ പി. വർഗീസ്, ടീൽസ് ജോസഫ്, ഷിബു ജോസഫ്, വനിതാ ഓഫീസർ വി. അശ്വതി എന്നിവരടങ്ങിയ സംഘമാണ് പങ്കെടുത്തത്.







