വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് പുരോഗമനവാദികളെ (Progressives) കടത്തിവിടാൻ പ്രധാന പങ്കുവഹിച്ച പ്രമുഖ ഫണ്ട് ശേഖരണക്കാരി ഇവാഞ്ചലിൻ (ഇവാ) ബാർക്കർ, പാർട്ടിയുടെ നയങ്ങളിൽ പ്രതിഷേധിച്ച് ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്തതായുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നു. താൻ രചിച്ച “നത്തിംഗ് ലെഫ്റ്റ്” (Nothing Left) എന്ന പുതിയ പുസ്തകത്തിലാണ്, ഡെമോക്രാറ്റിക് പാർട്ടി അമേരിക്കയിലെ ഗ്രാമീണ മേഖലകളെയും പരമ്പരാഗത തൊഴിലാളിവർഗ്ഗത്തെയും എപ്രകാരമാണ് തികച്ചും അവഗണിച്ചതെന്ന് അവർ തുറന്നെഴുതിയിരിക്കുന്നത്. അലക്സാൻഡ്രിയ ഒകാസിയോ-കോർട്ടെസ്, കോറി ബുഷ് തുടങ്ങിയ തീവ്ര ഇടത് പ്രോഗ്രസ്സീവ് നേതാക്കളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ സജീവമായി പ്രവർത്തിച്ചിരുന്ന ആളായിരുന്നു ഇവാ ബാർക്കർ.
തൊഴിലാളി കുടുംബ പശ്ചാത്തലത്തിൽ നിന്ന് വന്ന് ഒബാമയ്ക്കും ഹിലാരി ക്ലിന്റനും വേണ്ടി പ്രചാരണം നടത്തിയ തനിക്ക്, പാർട്ടിയുടെ തലപ്പത്തുള്ള പ്രമുഖരുടെ നിലപാടുകളിൽ കടുത്ത നിരാശ തോന്നിയതാണ് വഴിത്തിരിവായതെന്ന് ഇവാ വ്യക്തമാക്കുന്നു. സമ്പന്നരും വംശീയ ന്യൂനപക്ഷങ്ങളായ ചെറുപ്പക്കാരും മാത്രമാണ് പാർട്ടിയുടെ ഭാവി എന്നും, ട്രംപിനെ പിന്തുണയ്ക്കുന്ന സാധാരണക്കാരായ തൊഴിലാളികളിലേക്ക് ഇനി മടങ്ങേണ്ടതില്ലെന്നുമുള്ള ഉന്നത നേതാക്കളുടെ നിലപാട് തന്നെ അമ്പരപ്പിച്ചു. മിസോറി പോലുള്ള പരമ്പരാഗത മേഖലകളെ ഉപേക്ഷിച്ച്, ജനസംഖ്യാപരമായ മാറ്റങ്ങൾ മുൻനിർത്തി ടെക്സസ് പിടിച്ചെടുക്കാനുള്ള പാർട്ടിയുടെ കടുപിടുത്തം ഗ്രാമീണ വോട്ടർമാരെ പൂർണ്ണമായി അകറ്റിയതായി അവർ ചൂണ്ടിക്കാണിക്കുന്നു.
1990-കളിൽ കൊണ്ടുവന്ന ‘നാഫ്റ്റ’ (NAFTA) പോലുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ കാരണം മിഡ്വെസ്റ്റ് മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. വ്യവസായങ്ങൾ തകർന്നടിയുകയും ജനങ്ങൾ ദുരിതത്തിലാവുകയും ചെയ്തപ്പോൾ ഡെമോക്രാറ്റുകൾ അവരെ തിരിഞ്ഞുനോക്കിയില്ലെന്ന് ലേഖിക ആരോപിക്കുന്നു. ഇതിനുപുറമെ, സംസ്കാരത്തിനും പരമ്പരാഗത മൂല്യങ്ങൾക്കും എതിരായ തീവ്ര നിലപാടുകളും സാംസ്കാരികപരമായ അകൽച്ചയും വെള്ളക്കാരായ തൊഴിലാളിവർഗ്ഗത്തെ ഡെമോക്രാറ്റുകളിൽ നിന്ന് പൂർണ്ണമായി അകറ്റി. തൊഴിലവസരങ്ങൾ തിരിച്ചുകൊണ്ടുവരുമെന്ന ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനവും ഗ്രാമീണ ജനതയുടെ വികാരങ്ങളെ മാനിച്ചതുമാണ് ഈ മേഖലകളിൽ ട്രംപിന് വൻ മുന്നേറ്റം നൽകിയതെന്ന് ബാർക്കർ വിലയിരുത്തുന്നു.







