മൂന്നു മില്യണ്‍ ഡോളര്‍ വിലവരുന്ന ടങ്സ്റ്റണ്‍ ഓക്‌സൈഡ് പൗഡറുമായി ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ അറസ്റ്റില്‍. ഇന്ത്യന്‍ വംശജനായ ദീപക് കുമാറാണ് (31) പെന്‍സില്‍വാനിയയില്‍ അറസ്റ്റിലായത്. ഏകദേശം 2,857,500 ഡോളര്‍ (ഏകദേശം 24.5 കോടി) മൂല്യമുള്ള 10 പാലറ്റ് ടങ്സ്റ്റണ്‍ ഓക്‌സൈഡ് പൊടി കടത്തിക്കൊണ്ടുപോകുന്നതിനിടെയാണ് ദീപക് കുമാര്‍ പിടിയിലായതെന്ന് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.
ജപ്പാനിലെ മിത്സുബിഷി മെറ്റീരിയല്‍സ് കോര്‍പ്പറേഷന്‍റെ പൊടിയാണിത്. ജൂണ്‍ 24-ന് ചരക്ക് ഏറ്റെടുക്കാനായിരുന്നു പദ്ധതി. ഒരു ദിവസത്തെ വൈകിയ ശേഷമാണ് ചരക്ക് കൊണ്ടുപോകാന്‍ തുടങ്ങിയത്. എന്നാല്‍ ജൂണ്‍ 26-ന് ശേഷം ഡ്രൈവറുമായി ബന്ധപ്പെടാന്‍ കഴിയാതായതോടെ കമ്പനി അധികൃതര്‍ പൊലീസിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. ഫ്ലോക്ക് ക്യാമറ സംവിധാനത്തിലൂടെയാണ് ജൂണ്‍ 27-ന് ദീപക് കുമാറിന്‍റെ ട്രക്ക് അധികൃതര്‍ കണ്ടെത്തിയത്. ടങ്സ്റ്റണ്‍ ഓക്‌സൈഡ് ചരക്ക് ദീപക് കുമാര്‍ നേരിട്ട് മോഷ്ടിച്ചതാണോ, അല്ലെങ്കില്‍ ആശയവിനിമയ പ്രശ്‌നങ്ങള്‍ മൂലമാണോ ചരക്ക് വൈകിയത് എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ഇയാള്‍ക്കെതിരെ മോഷണക്കുറ്റം ചുമത്തിയ ശേഷം കാലിഫോര്‍ണിയയിലെ മക്ഫാര്‍ലന്‍ഡിലുള്ള ഐസിഇ കസ്റ്റഡിയിലേക്ക് മാറ്റി.







