രവീന്ദർ ധണ്ഡ നയിക്കുന്ന കാനഡ കേന്ദ്രീകരിച്ചുള്ള സംഘടിത കുറ്റകൃത്യ ശൃംഖലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ലഹരിക്കടത്ത് കേസിൽ ഇന്ത്യൻ പൗരനായ ഹർമൻവീർ സിംഗിനെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI) അറസ്റ്റ് ചെയ്തു. കാലിഫോർണിയ ഹൈവേ പട്രോൾ ഉദ്യോഗസ്ഥർ ചൊവ്വാഴ്ചയാണ് സ്റ്റോക്ക്ടണിൽ നിന്ന് സിംഗിനെ കസ്റ്റഡിയിലെടുത്തതെന്ന് എഫ്.ബി.ഐ ബുധനാഴ്ച അറിയിച്ചു.
ലോറൻസ് ബിഷ്‌ണോയ്, ജഗ്ഗു ഭഗവാൻപൂരിയ, രവീന്ദർ ധണ്ഡ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘടിത കുറ്റകൃത്യ സംഘങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന അന്താരാഷ്ട്ര ഏകോപിത അന്വേഷണമായ “ഓപ്പറേഷൻ ഹാർഡ് ബോളിന്റെ” (Operation Hard Ball) ഭാഗമായാണ് ഈ അറസ്റ്റ്. നിരോധിത മയക്കുമരുന്നുകൾ വിതരണം ചെയ്യാനും സൂക്ഷിക്കാനും കയറ്റുമതി ചെയ്യാനും ഗൂഢാലോചന നടത്തിയ അന്താരാഷ്ട്ര കുറ്റകൃത്യ സംഘടനയിലെ പങ്കാളിത്തത്തിനാണ് സിംഗിനെതിരെ എഫ്.ബി.ഐ കേസെടുത്തിരിക്കുന്നത്. കാനഡയിലെ വാൻകൂവർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രവീന്ദർ ധണ്ഡ ഓർഗനൈസ്ഡ് ക്രൈം ഗ്രൂപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ വൻതോതിൽ കൊക്കെയ്നും മെത്താംഫെറ്റാമൈനും കടത്തിയിരുന്നതായി എഫ്.ബി.ഐ വ്യക്തമാക്കി.
2026 ജൂൺ 23-ന് ലോസ് ഏഞ്ചഞ്ചലസിലെ യു.എസ് ഡിസ്ട്രിക്റ്റ് കോടതി ഹർമൻവീർ സിംഗിനെതിരെ ഫെഡറൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ മാസമാദ്യം, ഇന്ത്യയുമായി ബന്ധമുള്ള മൂന്ന് അന്താരാഷ്ട്ര കുറ്റകൃത്യ സംഘങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലെ അന്വേഷണ ഏജൻസികൾ നടത്തിയ സംയുക്ത നീക്കത്തിൽ കാലിഫോർണിയയിലെ 11 പേരുൾപ്പെടെ 24 പേരെ അറസ്റ്റ് ചെയ്തിരുന്നു. “ഓപ്പറേഷൻ ഹാർഡ് ബോളിന്റെ” ഭാഗമായി യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ആകെ 37 വ്യക്തികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. യു.എസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലായി നടന്ന വിശാലമായ ഈ തിരച്ചിലിൽ 37 പ്രതികൾക്കെതിരെ ഫെഡറൽ കുറ്റപത്രം ചുമത്തുകയും 24 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇതിന്റെ ഭാഗമായി വ്യാഴാഴ്ച, കാനഡയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 26-കാരനായ ഇന്ത്യൻ പൗരൻ നിതീഷ് കൗശലിനെ വെർമോണ്ടിൽ വെച്ച് ഫെഡറൽ ഏജന്റുകൾ അറസ്റ്റ് ചെയ്തിരുന്നു. ജഗ്ഗു ഭഗവാൻപൂരിയ കുറ്റകൃത്യ സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇയാളെ തിരഞ്ഞുകൊണ്ടുള്ള ലുക്കൗട്ട് നോട്ടീസ് എഫ്.ബി.ഐ പുറത്തുവിട്ട് രണ്ട് ദിവസത്തിനുള്ളിലാണ് അറസ്റ്റ്.
ലോറൻസ് ബിഷ്‌ണോയ് ഗാംഗിന്റെ നോർത്ത് അമേരിക്കൻ തലവനായ സതീന്ദർജീത്ത് സിംഗ് എന്ന ‘ഗോൾഡി ബ്രാറിനെ’ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 50,000 ഡോളർ വരെ യു.എസ് അധികൃതർ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. 2023 ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിൽ വെച്ച് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട സംഭവം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾക്ക് പിന്നിൽ ബ്രാറും ലോറൻസ് ബിഷ്‌ണോയിയുമാണെന്ന് ആരോപിക്കപ്പെടുന്നു.







