എഡ്മിന്‍റനിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഏകദേശം 23 കോടി ഡോളറിൻ്റെ നഷ്ടമുണ്ടായതായി ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡ (ഐബിസി) റിപ്പോർട്ട് ചെയ്തു. മേയ് അവസാനവും ജൂൺ ആദ്യ ദിവസങ്ങളിലുമായി ഉണ്ടായ കനത്ത മഴയാണ് ഈ ഭീമമായ നഷ്ടത്തിന് കാരണമായത്. ഏജൻസിക്ക് ലഭിച്ച ക്ലെയിമുകളിൽ ഭൂരിഭാഗവും വീടുകൾക്ക് സംഭവിച്ച നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ഐബിസി വക്താവ് അറിയിച്ചു. കൂടാതെ വെള്ളപ്പൊക്കം കാരണം നിരവധി വ്യാപാര സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ജൂലൈ പകുതിയോടെ വീണ്ടും ശക്തമായ മഴ പെയ്തതോടെ ഇൻഷുറൻസ് ക്ലെയിമുകൾ ഇനിയും ഉയരാനാണ് സാധ്യത. ഈ സാഹചര്യത്തിൽ, വീടുടമസ്ഥരും വാടകക്കാരും തങ്ങളുടെ ഇൻഷുറൻസ് പോളിസികൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. സാധാരണ ഹോം ഇൻഷുറൻസ് പോളിസികളിൽ വെള്ളപ്പൊക്കം, മലിനജല പൈപ്പുകൾ വഴിയുള്ള നാശനഷ്ടങ്ങൾ എന്നിവയ്ക്കുള്ള പരിരക്ഷ ലഭിക്കാറില്ലെന്നും, ഇതിനായി പ്രത്യേക കവറേജ് എടുക്കേണ്ടതുണ്ടെന്നും ഇൻഷുറൻസ് ബ്യൂറോ വ്യക്തമാക്കി.







