കോവിഡ് മഹാമാരി പല മികച്ച പദ്ധതികളെയും തകിടം മറിച്ചു. എന്നാൽ, ഇതേ കാലഘട്ടത്തിലാണ് ഇന്ത്യയിലെ കോടതിമുറികൾ ഒരു പുതിയ പാതയിലേക്ക് മാറിയത്. നെറ്റ്‌വർക്ക് തകരാറുകളോടും കമ്പ്യൂട്ടറിലെ മ്യൂട്ട് (mute) ബട്ടണുകളോടും വക്കീലന്മാരും കക്ഷികളും ഒരുപോലെ ഗുസ്തിപിടിച്ചുകൊണ്ട് വെർച്വൽ കോടതി നടപടികൾ ആരംഭിച്ചു. ഇലക്ട്രോണിക് കോടതികൾ (e-courts) ഇന്ന് എങ്ങനെയാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നത് എന്ന് വിശദീകരിക്കുകയാണ് അമാൽ ഷെയ്ഖും സൊഹീനി ഘോഷും.
കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജ് പീഡന-കൊലപാതക കേസിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിന്റെ വിചാരണാ നടപടികൾ അടങ്ങിയ യൂട്യൂബ് വീഡിയോ, 2024 ഓഗസ്റ്റിൽ അപ്‌ലോഡ് ചെയ്തതിന് ശേഷം ഇതുവരെ 3.64 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഒരു സാധാരണ കോടതിമുറിയിൽ ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്തത്ര വലിയൊരു സംഖ്യയാണിത്.
കഴിഞ്ഞവർഷം ഗുജറാത്ത് ഹൈക്കോടതിയുടെ വെർച്വൽ വിചാരണയ്ക്കിടെ ഒരു മുതിർന്ന അഭിഭാഷകൻ ഫോൺ ചെവിയിൽ വെച്ച് കയ്യിൽ ബിയർ മഗ്ഗുമായി പങ്കെടുത്തു. മണിക്കൂറുകൾക്കകം ഈ വീഡിയോ വൈറലാവുകയും, അഭിഭാഷകന്റെ പെരുമാറ്റം “അങ്ങേയറ്റം അപകീർത്തികരം” എന്ന് കോടതി വിശേഷിപ്പിക്കുകയും ചെയ്തു.
2022-ൽ അന്നത്തെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ, വെർച്വൽ വിചാരണയ്ക്കിടെ ഇൻസ്പെക്ടർ എ എം റാത്തോഡ് കോള കുടിക്കുന്നത് കാണാനിടയായി. അച്ചടക്ക നടപടി നേരിടേണ്ടി വരും അല്ലെങ്കിൽ ബാർ അസോസിയേഷൻ അംഗങ്ങൾക്ക് ഇത്തരം 100 കാൻ കോളകൾ വാങ്ങി വിതരണം ചെയ്യണം എന്നായിരുന്നു ജസ്റ്റിസ് അന്ന് ഉത്തരവിട്ടത്.







