ഉയർന്ന ജീവിതച്ചെലവ് മൂലം കനേഡിയൻ ജനത കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. ഇതോടെ ജനങ്ങൾ തങ്ങളുടെ ആഡംബരങ്ങളും വിനോദങ്ങളും വെട്ടിക്കുറച്ചതായി പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. എംഎൻപി കൺസ്യൂമർ ഡെറ്റ് ഇൻഡക്സ് പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ 61 ശതമാനം ആളുകൾക്കും തങ്ങളുടെ ശമ്പളത്തിൻ്റെ പകുതിയിലധികവും കൈയിൽ കിട്ടുന്നതിന് മുൻപ് തന്നെ ബില്ലുകൾക്കും കടങ്ങൾക്കുമായി മാറ്റിവെക്കേണ്ടി വരുന്നതായി പറയുന്നു. 16 ശതമാനം ആളുകളുടെ സ്ഥിതി കൂടുതൽ ദയനീയമാണ്. ഇവരുടെ ശമ്പളം മുഴുവനായും കടം വീട്ടാൻ പോലും തികയാത്ത അവസ്ഥയിലാണ്. സാമ്പത്തിക പ്രതിസന്ധി കാരണം 57 ശതമാനം ആളുകൾ യാത്രകളും, 56 ശതമാനം ആളുകൾ ഹോട്ടൽ ഭക്ഷണവും, 40 ശതമാനം ആളുകൾ സിനിമ, കൺസേർട്ടുകൾ തുടങ്ങിയ വിനോദപരിപാടികളും വെട്ടിച്ചുരുക്കി.
പണമില്ലാത്തത് കാരണം സമ്മാനങ്ങൾ നൽകുന്നതും (28%), സുഹൃത്തുക്കളെയും ബന്ധുക്കളെയും വീട്ടിലേക്ക് സൽക്കരിക്കാൻ ക്ഷണിക്കുന്നതും (21%) ആളുകൾ കുറച്ചിട്ടുണ്ട്. ഗ്രോസറി സാധനങ്ങൾ വാങ്ങാൻ പോലും ജനങ്ങൾ ബുദ്ധിമുട്ടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. സാധനങ്ങൾ വാങ്ങി പിന്നീട് പണം അടയ്ക്കുന്ന ‘ബൈ നൗ പേ ലേറ്റർ’ സേവനങ്ങൾ ഉപയോഗിക്കുന്നത് മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമായി (109%) വർധിച്ചിട്ടുണ്ട്. ഭക്ഷണസാധനങ്ങളുടെ വില സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിലും വേഗത്തിൽ ഉയരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ പണം ലാഭിക്കാൻ വിദേശയാത്ര ഒഴിവാക്കി സ്വന്തം രാജ്യത്തിനകത്ത് തന്നെ യാത്രകൾ ചെയ്യുകയോ അല്ലെങ്കിൽ വീട്ടിലിരുന്ന് അവധി ആഘോഷിക്കുന്ന ‘സ്റ്റേക്കേഷൻ’ രീതികൾ പരീക്ഷിക്കുകയോ ചെയ്യാം. ഉപയോഗിക്കാതെ കിടക്കുന്ന ഒടിടി (streaming) പ്ലാറ്റ്‌ഫോമുകളുടെ ഓട്ടോമാറ്റിക് പണമിടപാടുകൾ ഒഴിവാക്കണമെന്നും സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.







