newsroom@amcainnews.com

കേരളത്തിൽ ഇപ്പോൾ വീശുന്നത് സാധാരണ മഴക്കാറ്റല്ല, പതിവിലേതിനേക്കാൾ ഇരട്ടി വേഗം; കാരണങ്ങൾ പലതാണ്

തിരുവനന്തപുരത്തുനിന്നുള്ള വിലയിരുത്തലുകൾ പ്രകാരം, നിലവിൽ മലയോര-തീരദേശ മേഖലകളിൽ വീശിയടിക്കുന്ന ശക്തമായ കാറ്റ് സാധാരണ കാലവർഷത്തിലെ മഴക്കാറ്റല്ല. ജൂൺ മാസത്തിൽ സാധാരണ അനുഭവപ്പെടാറുള്ളതിനേക്കാൾ ഇരട്ടി വേഗതയിലാണ്, അതായത് മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ, ഇപ്പോൾ കാറ്റ് വീശുന്നത്. സമുദ്രത്തിലും അന്തരീക്ഷത്തിലും ഉണ്ടായ നാല് പ്രധാന വ്യതിയാനങ്ങളാണ് ഇതിന് കാരണമെന്ന് കേരള സർവകലാശാല പരിസ്ഥിതി ശാസ്ത്രവിഭാഗം വ്യക്തമാക്കുന്നു. ഈ കടുത്ത കാറ്റ് പരമ്പരാഗത മത്സ്യബന്ധന മേഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്; ജൂൺ അവസാന പകുതിയിൽ മാത്രം കേരള തീരത്ത് 10 ദിവസത്തോളം മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തേണ്ടി വന്നു. വരും ദിവസങ്ങളിലും കാറ്റിന്റെ വേഗത വർദ്ധിക്കുമെന്നാണ് പരിസ്ഥിതി ശാസ്ത്രവിഭാഗത്തിലെ ഡോ. പി. വിജയകുമാർ വ്യക്തമാക്കുന്നത്.

കാറ്റിന്റെ വേഗത ഇത്രത്തോളം വർദ്ധിക്കാൻ കാരണമായ അന്തരീക്ഷ മാറ്റങ്ങൾ സർവകലാശാല വിദഗ്ധർ വിശദീകരിക്കുന്നുണ്ട്. ഒന്നാമതായി, ഇന്ത്യൻ മഹാസമുദ്രത്തിലെ കാലവർഷത്തിന്റെ പ്രധാന ചാലകശക്തിയായ ‘സോമാലി ജെറ്റ് സ്ട്രീം’ അതിശക്തമായി മാറിയിരിക്കുന്നു. ആഫ്രിക്കൻ തീരത്തുനിന്ന് പുറപ്പെട്ട് അറബിക്കടൽ വഴി പശ്ചിമതീരത്തേക്ക് വീശുന്ന ഈ കാറ്റ്, വൻതോതിലാണ് ജലബാഷ്പം കേരള തീരത്തേക്ക് തള്ളിവിടുന്നത്. കൂടാതെ, ഉത്തരേന്ത്യയിലും ടിബറ്റിലും അനുഭവപ്പെടുന്ന കടുത്ത ചൂടുമൂലം ശക്തമായ താപന്യൂനമർദവും തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉയർന്ന മർദവും നിലവിലുണ്ട്. ഈ മർദവ്യത്യാസം പെട്ടെന്ന് വർദ്ധിച്ചതോടെ, ഉയർന്ന മർദമേഖലയിൽനിന്നുള്ള വായു അതിവേഗത്തിൽ കരയിലേക്ക് സഞ്ചരിക്കാൻ കാരണമായി.

ഇവയ്ക്ക് പുറമെ പ്രാദേശികമായ മറ്റ് ചില പ്രതിഭാസങ്ങളും ഇതിന് ആക്കം കൂട്ടുന്നുണ്ട്. ലക്ഷദ്വീപിനു മുകളിലുണ്ടായ ചക്രവാതച്ചുഴി കാറ്റിനെ ഇപ്പോൾ ഒരിടത്തേക്ക് മാത്രമായി കേന്ദ്രീകരിച്ചിരിക്കുകയാണ്. ഒപ്പം വ്യത്യസ്ത ദിശകളിൽ നിന്നുള്ള കാറ്റുകൾ പരസ്പരം സന്ധിക്കുന്ന ‘ഷിയർ സോൺ’ രൂപപ്പെട്ടതും കാറ്റിനെ കൂടുതൽ പ്രക്ഷുബ്ധമാക്കി. അറബിക്കടലിലെ ഉപരിതല താപനില ഉയർന്നതുമൂലം വായു ചൂടുപിടിച്ച് മുകളിലേക്ക് ഉയരുകയും, ഇതേത്തുടർന്ന് കടലിലെ തണുത്ത കാറ്റ് അതിവേഗത്തിൽ കരയിലേക്ക് ഇരച്ചുകയറുകയും ചെയ്യുന്നു. അന്തരീക്ഷത്തിന്റെ താഴ്ന്ന തട്ടിലുള്ള കാറ്റിന്റെ ഉയരം കുറയുന്നതാണ് തീരദേശ-മലയോര മേഖലകളിൽ കാറ്റ് കനക്കാൻ പ്രധാന കാരണം. സാധാരണയായി 1.5 കിലോമീറ്റർ ഉയരത്തിൽ വീശേണ്ട കാറ്റ് ഒരു കിലോമീറ്ററിലും താഴേക്ക് വന്നതോടെ, അതിശക്തമായ വായുപ്രവാഹത്തിന്റെ കേന്ദ്രം ഭൂമിയോട് അടുക്കുകയും കാറ്റിന്റെ വേഗത ഇരട്ടിക്കുകയും ചെയ്തു.

You might also like
Mojtaba Khamenei’s voice heard in new video: But when was it filmed?

മൊജ്തബ ഖമേനിയുടെ ശബ്ദം പുതിയ വീഡിയോയിൽ: എന്നാൽ ഇത് എപ്പോൾ ചിത്രീകരിച്ചതാണ്?

ഫെഡറൽ ഉപതിരഞ്ഞെടുപ്പ്: മുൻകൂർ വോട്ടെടുപ്പ് ഇന്ന് മുതൽ

വടക്കുകിഴക്കന്‍ അമേരിക്കയില്‍ ശക്തമായ കൊടുങ്കാറ്റ്; ഡെലവെയറില്‍ വ്യാപക നാശം

Vadakara Drug Case: Accused teachers in police custody

വടകര ലഹരിമരുന്ന് കേസ്: പ്രതികളായ അധ്യാപികമാർ പോലീസ് കസ്റ്റഡിയിൽ

വാഹനഉടമകൾക്ക് ആശ്വാസം: ഒൻ്റാരിയോയിൽ കാർ ഇൻഷുറൻസ് പ്രീമിയം കുറഞ്ഞു: പുതിയ നിരക്കുകൾ ഇതാ

ഷിക്കാഗോ മലയാളീ അസോസിയേഷന്‍ സോക്കര്‍ ടൂര്‍ണമെൻ്റ് ഓഗസ്റ്റ് 29-ന്

Top Picks for You
Top Picks for You