റായ്ഗഡ്: മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നതിനിടെ അതിശയിപ്പിക്കുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. പുഴയിലൂടെ കൂട്ടത്തോടെ ഗ്യാസ് സിലിണ്ടറുകൾ ഒഴുകിപ്പോകുന്ന അപൂർവ്വ പ്രതിഭാസത്തിനാണ് മഹാരാഷ്ട്രയിലെ റായ്ഗഡ് സാക്ഷ്യം വഹിച്ചത്. പ്രദേശത്തെ ഒരു എൽപിജി ബോട്ട്‌ലിങ് പ്ലാന്റിൽ ഉണ്ടായ വെള്ളപ്പൊക്കമാണ് ഈ സംഭവത്തിന് കാരണമായത്. പ്ലാന്റിന്റെ സംരക്ഷണ മതിൽ ശക്തമായ വെള്ളപ്പാച്ചിലിൽ തകർന്നതോടെ അവിടെ സൂക്ഷിച്ചിരുന്ന മൂവായിരത്തോളം ഗ്യാസ് സിലിണ്ടറുകൾ കൂട്ടത്തോടെ പാതാൾഗംഗ നദിയിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു.
പാചകവാതക ക്ഷാമം രൂക്ഷമായ ഈ സമയത്ത്, നദിയിലൂടെ ചുവന്ന സിലിണ്ടറുകൾ ഒഴുകി വരുന്നത് കണ്ട നാട്ടുകാർ അത്ഭുതപ്പെട്ടു. തുടർന്ന് അപകടസാധ്യതകൾ വകവെക്കാതെ, നദിയുടെ ഇരുതീരങ്ങളിലുമുള്ള ആളുകൾ സിലിണ്ടറുകൾ ഒഴുക്കിൽ നിന്ന് പിടിച്ചെടുക്കാനായി ജീവൻ പണയം വച്ച് പുഴയിലേക്ക് ഇറങ്ങി. ആളുകൾ സിലിണ്ടറുകൾ വാരിക്കൂട്ടുന്നതിന്റെയും നദിയിലൂടെ ഇവ ഒഴുകിപ്പോകുന്നതിന്റെയും നിരവധി വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, സിലിണ്ടറുകൾ എവിടെയെങ്കിലും കണ്ടെത്തുകയാണെങ്കിൽ അത് ഉടൻ തന്നെ തങ്ങളെ അറിയിക്കണമെന്ന് പ്രാദേശിക ഭരണകൂടം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇതിൽ എത്ര സിലിണ്ടറുകൾ തിരികെ ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ ഡൽഹി ഉൾപ്പെടെയുള്ള മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും കനത്ത മഴയെത്തുടർന്ന് കെട്ടിടങ്ങൾ തകർന്നു വീണ് വലിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.







