അമേരിക്കയിൽ ദിവസങ്ങളായി തുടരുന്ന ഉഷ്ണതരംഗത്തെ തുടര്‍ന്ന് ന്യൂജഴ്സിയില്‍ ഇരുപത്തിയഞ്ചിലധികം ആളുകൾ മരിച്ചതായി റിപ്പോര്‍ട്ട്. മധ്യ, കിഴക്കന്‍ അമേരിക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മുകളിലായി രൂപപ്പെട്ട ‘ഹീറ്റ് ഡോം’ മൂലമാണ് ഈ മരണങ്ങള് സംഭവിച്ചതെന്ന് ന്യൂജഴ്സി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എയര്‍ കണ്ടീഷന്‍ സൗകര്യമില്ലാത്ത വീടുകളിലെ താമസക്കാരാണ് മരിച്ചവരിലേറെയും. വീടിന് പുറത്തും തെരുവിലും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കുള്ളിലും നിരവധി പേരെ മരിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ന്യൂജഴ്സി ഹെൽത്ത് കമ്മിഷണര്‍ ഡോ. റെയ്നാര്‍ഡ് വാഷിങ്ടണ്‍ അറിയിച്ചു.
ചൂടുമായി ബന്ധപ്പെട്ട മരണങ്ങള് വ്യാഴാഴ്ച മുതല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതായും, അവയില്‍ ഭൂരിഭാഗവും സംസ്ഥാനത്തിന്റെ മധ്യ, വടക്കന്‍ മേഖലകളിലാണെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ന്യൂജഴ്സി ഉള്‍പ്പെടെ അമേരിക്കയുടെ കിഴക്കന്‍ തീരപ്രദേശങ്ങളിലെ സംസ്ഥാനങ്ങളില്‍ 32.22 സെല്‍ഷ്യസിനു മുകളിലും ചിലയിടങ്ങളില്‍ 37.78 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുമെത്തുന്ന അതിതീവ്ര ചൂടാണ് അനുഭവപ്പെട്ടത്.







