ലോകത്തിലെ ഏറ്റവും സമ്പന്ന മേഖലയായി വടക്കേ അമേരിക്ക തുടരുമ്പോൾ രാജ്യങ്ങളിൽ സ്വിറ്റ്സർലൻഡ് ഒന്നാം സ്ഥാനത്ത് എത്തി. അതേസമയം സ്വിസ് ബാങ്കായ യു.ബി.എസ് (UBS) പുറത്തിറക്കിയ ‘ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് 2026’-ൽ അമേരിക്ക രണ്ടാം സ്ഥാനം നേടിയപ്പോൾ കാനഡ പതിമൂന്നാം സ്ഥാനത്താണ്. വ്യക്തികളുടെ സാമ്പത്തിക ആസ്തികളും ഭൂമി, വീട് എന്നിവയുടെയും കടബാധ്യതയുടെയും അടിസ്ഥാനത്തിലാണ് രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്.
2025-ൽ പ്രായപൂർത്തിയായ ഒരാൾക്ക് ശരാശരി 9,10,382 ഡോളർ ആസ്തിയുള്ള സ്വിറ്റ്സർലൻഡാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയിൽ ഒരു വ്യക്തിയുടെ ശരാശരി സമ്പത്ത് 6,96,277 ഡോളറാണ്. എന്നാൽ പതിമൂന്നാം സ്ഥാനത്തുള്ള കാനഡയിൽ ഒരു വ്യക്തിയുടെ ശരാശരി ആസ്തി 3,99,886 ഡോളർ മാത്രമാണ്.
കഴിഞ്ഞവർഷം ആഗോളതലത്തിൽ വ്യക്തിഗത സമ്പത്തിൽ 10.8 ശതമാനത്തിന്‍റെ വർധനയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം സാമ്പത്തിക വളർച്ച ഉണ്ടാകുമ്പോളും വലിയ തോതിലുള്ള സാമ്പത്തിക അസമത്വം നിലനിൽക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ലോക ജനസംഖ്യയിലെ 1.5 ശതമാനം ആളുകളുടെ പക്കൽ 10 ലക്ഷം ഡോളറിലധികം ആസ്തിയുള്ളപ്പോൾ, ജനസംഖ്യയുടെ 42 ശതമാനം ആളുകളുടെയും സമ്പാദ്യം 10,000 ഡോളറിൽ താഴെ മാത്രമാണെന്നും യു.ബി.എസ് റിപ്പോർട്ടിൽ പറയുന്നു.







