കേരളത്തിലെ നഗരങ്ങളിലെ തെരുവോര ഭക്ഷണശാലകളെ (തട്ടുകടകൾ) കൂടുതൽ വൃത്തിയുള്ളതും വ്യവസ്ഥാപിതവുമാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പുതിയ പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി കോർപറേഷനുകളിലും നഗരസഭകളിലും തട്ടുകടകൾക്കായി പ്രത്യേക ‘ഫുഡ് വെൻഡിങ് സോണുകൾ’ (ഭക്ഷണ വിതരണ മേഖലകൾ) നിശ്ചയിക്കും. തട്ടുകടകൾ ഇപ്പോൾ പ്രവർത്തിക്കുന്ന അശാസ്ത്രീയവും വൃത്തിഹീനവുമായ സാഹചര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കുകയാണ് ഈ ഇടപെടലിലൂടെ ലക്ഷ്യമിടുന്നത്. ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉടൻ തന്നെ ഔദ്യോഗികമായി കത്ത് നൽകും.
ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന പ്രത്യേക മേഖലകളിൽ കച്ചവടക്കാർക്കും പൊതുജനങ്ങൾക്കുമായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുക. ഉപഭോക്താക്കൾക്ക് ഇരിക്കാനുള്ള സൗകര്യം, തെരുവ് വിളക്കുകൾ, മാലിന്യ നിക്ഷേപത്തിനുള്ള ബിന്നുകൾ, ശുദ്ധമായ കുടിവെള്ളം, പൈപ്പ് കണക്ഷനുകൾ തുടങ്ങിയ സൌകര്യങ്ങൾ ഈ സോണുകളിൽ ലഭ്യമാക്കും. നഗരസഭകളുടെ സഹകരണത്തോടെ മാത്രമേ ഈ പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ സാധിക്കൂ.
കൂടാതെ, നഗര ഭംഗി നിലനിർത്തുന്നതിനായി എല്ലാ തട്ടുകടകൾക്കും ഒരേ രീതിയിലുള്ള മാതൃകയും ഡിസൈനും നിശ്ചയിക്കും. കോഴിക്കോട് ബീച്ചിൽ കോർപറേഷന്റെ സഹായത്തോടെ എഫ്.എസ്.എസ്.എ.ഐ ഫണ്ട് ഉപയോഗിച്ച് വിജയകരമായി നടപ്പാക്കിയ ആധുനിക സ്ട്രീറ്റ് ഫുഡ് ഹബ്ബാണ് ഈ പുതിയ പദ്ധതിക്ക് മാതൃകയാക്കുന്നത്. സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേക്കും ഈ മാതൃക വ്യാപിപ്പിക്കുന്നതോടെ തെരുവോര ഭക്ഷണരംഗത്ത് വലിയ ഗുണനിലവാര മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.






