ക്യൂബെക്ക് നഗരമായ മോൺട്രിയലിൽ പോലീസുകാരനും സിവിലിയനും കൊല്ലപ്പെട്ട വെടിവെപ്പ് ഭീകരാക്രമണമല്ലെന്ന് പബ്ലിക് സെക്യൂരിറ്റി മിനിസ്റ്റർ ഇയാൻ ലാഫ്രണയർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ കോട്ട്-ഡെസ്-നെയിഷസ് മേഖലയിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തിന് പിന്നിൽ ഭീകരാക്രമണ സാധ്യതയില്ലെന്ന് വ്യക്തമാക്കിയ അധികൃതർ, അക്രമിയുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് അന്വേഷിച്ച് വരികയാണ്. തുടർന്ന് അക്രമി പോലീസ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. മോൺട്രിയലിൽ 2002-ന് ശേഷം ആദ്യമായാണ് ഒരു പോലീസുകാരൻ ജോലിക്കിടെ കൊല്ലപ്പെടുന്നത്.
കെട്ടിടത്തിൻ്റെ ജനലിലൂടെ തോക്ക് പുറത്തേക്ക് നീട്ടിപ്പിടിച്ചിരിക്കുന്ന അക്രമിയെ കണ്ട ദൃക്‌സാക്ഷി വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം സംഭവസ്ഥലത്തേക്ക് എത്തിയത്. തുടർന്ന് അക്രമി പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമണത്തിൽ 34 വയസ്സുകാരനായ പോലീസുകാരൻ മുഹമ്മദ് ലാമിൻ ബെൻറെദുവാൻ കൊല്ലപ്പെട്ടു. മൈക്കൽ മോഷെ മിസ്രാഹി എന്ന സിവിലിയനും അക്രമിയുടെ വെടിയേറ്റു മരിച്ചു. മോൺട്രിയാലിലെ ജൂതസമൂഹത്തിലെ സജീവ അംഗമായിരുന്നു ഇയാൾ. പൊലീസുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിൽ ഒടുവിൽ അക്രമിയും കൊല്ലപ്പെട്ടു. ആക്രമണത്തിൽ മറ്റൊരു പോലീസുകാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.






