കോടികൾ മുടക്കി വലിയ പ്രതീക്ഷകളോടെ ആരംഭിച്ച നന്ദിയോട് പഞ്ചായത്തിലെ മീൻമുട്ടി ഹൈഡൽ ടൂറിസം കേന്ദ്രം ഇന്ന് പൂർണ്ണമായും നാശത്തിന്റെ വക്കിലാണ്. രണ്ടുതവണ ലക്ഷങ്ങൾ ചെലവഴിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും 2023 ജനുവരിയിൽ അടച്ചുപൂട്ടിയ ഈ കേന്ദ്രം പിന്നീട് തുറക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച പാർക്കുകളും വാങ്ങിക്കൂട്ടിയ ബോട്ടുകൾ അടക്കമുള്ള വിലപിടിപ്പുള്ള ഉപകരണങ്ങളും ഇന്ന് സംരക്ഷണമില്ലാതെ കാടുമൂടി നശിക്കുന്ന അവസ്ഥയിലാണ്. ഒരു കാലത്ത് സജീവമായിരുന്ന ഈ പ്രദേശം ഇന്ന് രാത്രികാലങ്ങളിൽ ഭയമുണർത്തുന്ന ഒരു ‘ഹൊറർ’ സിനിമാ സെറ്റിന് സമാനമായി മാറിയിരിക്കുന്നു.
തുടക്കത്തിൽ വൻതോതിൽ സഞ്ചാരികൾ എത്തിയിരുന്ന ഈ കേന്ദ്രത്തിന്റെ തകർച്ചയ്ക്ക് പ്രധാന കാരണം അടിസ്ഥാന സൗകര്യങ്ങളുടെ കുറവും യാത്രാക്ലേശവുമാണ്. ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥയും കടുവപ്പാറ പാലം തകർന്ന് വർഷങ്ങളോളം ഗതാഗതം മുടങ്ങിയതും തിരിച്ചടിയായപ്പോൾ പ്രാദേശിക ജനപ്രതിനിധികൾ ഇതിന് പരിഹാരം കാണാൻ ശ്രമിച്ചില്ല എന്ന ആക്ഷേപം ശക്തമാണ്. മലയോര മേഖലയുടെ വികസനത്തിന് ഏറെ സാധ്യതയുള്ള ഈ പദ്ധതി തകരാതിരിക്കാൻ, ഇത് ഏറ്റെടുത്തു നടത്താമെന്ന് നന്ദിയോട് പഞ്ചായത്ത് അധികൃതർ പലതവണ കെ.എസ്.ഇ.ബിയെ അറിയിച്ചെങ്കിലും വിട്ടുകൊടുക്കാൻ അവർ തയ്യാറായില്ല.
ടൂറിസം കേന്ദ്രം പൂർണ്ണമായും അടഞ്ഞുകിടക്കുകയും പൊതുമുതൽ നശിക്കുകയും ചെയ്യുമ്പോഴും, ഇവിടെയുണ്ടായിരുന്ന ചില ജീവനക്കാർ ഇപ്പോഴും കൃത്യമായി ശമ്പളം കൈപ്പറ്റുന്നുണ്ടെന്ന ഗുരുതരമായ ആരോപണവും നിലനിൽക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ അഴിമതിയും അനാസ്ഥയും നടന്നിട്ടുള്ള ഈ പദ്ധതിയുടെ തകർച്ചയെക്കുറിച്ച് സമഗ്രമായ ഒരു അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. നിലവിലെ സാഹചര്യത്തിൽ കെ.എസ്.ഇ.ബിയുടെ കീഴിലോ അതല്ലെങ്കിൽ മറ്റേതെങ്കിലും ഏജൻസിയെ ഏല്പിച്ചോ ഈ കേന്ദ്രം അടിയന്തരമായി നവീകരിക്കണമെന്നും, പാലോട് കേന്ദ്രമാക്കിയുള്ള മലയോര ടൂറിസം ഹബ്ബുമായി ഇതിനെ ബന്ധിപ്പിച്ച് പുനരുജ്ജീവിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.






