എഡ്മിന്‍റനിലെ ഇസ്ലാമിക് ഡേകെയർ സെൻ്ററിന് സമീപം ഇസ്ലാം വിരുദ്ധ വിദ്വേഷ വാചകങ്ങൾ എഴുതിവെച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിൻ്റെ ജനലുകൾക്ക് അഭിമുഖമായി, ഏതാനും മീറ്ററുകൾ മാത്രം അകലെയുള്ള മതിലിലാണ് ചുവന്ന അക്ഷരങ്ങളിൽ വിദ്വേഷ പരാമർശങ്ങൾ പ്രത്യക്ഷപ്പെട്ടത്.
സംഭവം ജീവനക്കാരിലും രക്ഷിതാക്കളിലും കുട്ടികളിലും ആശങ്കയും സുരക്ഷിതത്വമില്ലായ്മയും സൃഷ്ടിച്ചതായി ഡേകെയർ പ്രിൻസിപ്പൽ എബ്രഹാം അബുഗൗഷെ പറയുന്നു. സംഭവത്തിന് പിന്നാലെ ഡേകെയർ അധികൃതർ പരാതി നൽകുകയും തുടർന്ന് മതിൽ പെയിൻ്റടിച്ച് ഈ വിദ്വേഷ വാചകങ്ങൾ മായ്ച്ചു കളയുകയും ചെയ്തു. എഡ്മിന്‍റൻ മേയർ ആൻഡ്രൂ നാക്ക് ഉൾപ്പെടെയുള്ളവർ സംഭവത്തെ ശക്തമായി അപലപിച്ചു. കുട്ടികൾ പഠിക്കുന്ന ഒരിടത്ത് ഇത്തരം വിദ്വേഷ സന്ദേശങ്ങൾ നൽകി ഭയപ്പെടുത്താൻ ശ്രമിക്കുന്നത് ഒട്ടും അംഗീകരിക്കാനാവില്ലെന്നും എഡ്മിന്‍റൻ എല്ലാവർക്കും സുരക്ഷിതമായ നഗരമായിരിക്കുമെന്നും മേയർ പറഞ്ഞു.






