വരും മാസങ്ങളിൽ ബ്രിട്ടീഷ് കൊളംബിയയിൽ കടുത്ത വരൾച്ചയും റെക്കോർഡ് ചൂടും അനുഭവപ്പെടുമെന്ന് പുതിയ റിപ്പോർട്ട്. ശൈത്യകാലത്തെ മഞ്ഞുവീഴ്ചയുടെ കുറവും മഴക്കുറവും കാരണം നിലവിൽ കടുത്ത ജലക്ഷാമമാണ് പ്രവിശ്യ നേരിടുന്നത്. പ്രവിശ്യയുടെ 25 ശതമാനത്തിലധികം പ്രദേശങ്ങളും നിലവിൽ അതീവ ഗുരുതരമായ വരൾച്ചാ ഭീഷണിയിലാണെന്ന് ബിസി വൈൽഡ്ഫയർ സർവീസ് റിപ്പോർട്ട് ചെയ്തു.
നദികളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് അപകടകരമായ രീതിയിൽ താഴ്ന്നുകൊണ്ടിരിക്കുന്നത് വന്യജീവി സമ്പത്തിനും കൃഷിക്കും വൻ ഭീഷണിയാണെന്ന് പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പ് നൽകി. നദികളിലെ ഒഴുക്ക് കുറയുന്നത് മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിനും കാർഷിക വിളകൾ നശിക്കുന്നതിനും കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള ജലവിതരണം നിർത്തിവെക്കേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ചൂട് ഇനിയും കൂടുമെന്നതിനാൽ കാട്ടുതീ പടരാനുള്ള സാധ്യത വർധിക്കും. ഇതോടെ ദുരന്തനിവാരണ സേനകൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ജലക്ഷാമം രൂക്ഷമായതോടെ മെട്രോ വാൻകൂവർ ഉൾപ്പെടെയുള്ള മേഖലകളിൽ നിലവിൽ ‘സ്റ്റേജ് 3’ ജല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ പുൽത്തകിടികൾ നനയ്ക്കുന്നതിനും വ്യക്തിഗത ആവശ്യങ്ങൾക്കായി അനാവശ്യമായി വെള്ളം ഉപയോഗിക്കുന്നതിനും കർശന നിരോധനമുണ്ട്. വെള്ളത്തിൻ്റെ അനാവശ്യമായ ഉപയോഗം പൂർണ്ണമായും ഒഴിവാക്കണമെന്നും, അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ജനങ്ങൾ മുൻകൂട്ടി തയ്യാറെടുക്കണമെന്നും ഭരണകൂടം കർശന നിർദ്ദേശം നൽകി.






