ന്യൂജേഴ്‌സിയിൽ സ്കൂട്ടറിലെത്തിയ (Moped) രണ്ട് അക്രമികൾ നടത്തിയ ആസിഡ് ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. വഴിയരികിൽ നിന്നിരുന്ന ഒരു സംഘം ആളുകൾക്ക് നേരെ സ്കൂട്ടറിൽ പാഞ്ഞു വന്ന പ്രതികൾ ആസിഡ് പോലുള്ള ദ്രാവകം ഒഴിക്കുകയായിരുന്നുവെന്ന് ജേഴ്‌സി സിറ്റി പോലീസ് അറിയിച്ചു. ഇത് വ്യക്തിപരമായ വൈരാഗ്യം മൂലം ആസൂത്രിതമായി നടത്തിയ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റവരിൽ മൂന്ന് പേർ കൗമാരക്കാരാണ്. ആക്രമണത്തിൽ മുഖത്തും തലയോട്ടിയിലും ഗുരുതരമായി പൊള്ളലേറ്റ (സെക്കൻഡ് ഡിഗ്രി ബേൺസ്) 21 വയസ്സുള്ള ഒരു യുവതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി പ്രാദേശിക ബേൺസ് യൂണിറ്റിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് അഞ്ച് പേരുടെ നില തൃപ്തികരമാണെന്ന് പോലീസ് വ്യക്തമാക്കി. ഒരു റെസിഡൻഷ്യൽ മേഖലയായ വിൽക്കിൻസൺ അവന്യൂവിന് പുറത്ത് അഞ്ച് സ്ത്രീകൾ നിൽക്കുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിന് ഉപയോഗിച്ചത് ‘സൾഫ്യൂരിക് ആസിഡ്’ ആണെന്നാണ് പോലീസ് കരുതുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരുൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. ഈ ക്രൂരമായ ആക്രമണത്തെ അപലപിച്ച ജേഴ്‌സി സിറ്റി മേയർ ജെയിംസ് സോളമൻ, പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അറിയിച്ചു.






