കോഴിക്കോട് • കെഎസ്ആർടിസിയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് ആശ്രിതനിയമനത്തിനായുള്ള നീക്കം. പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി തീരാൻ 6 മാസം മാത്രം ശേഷിക്കെ കുട്ടത്തോടെ ആശ്രിതനിയമനം നടത്തുന്നത് ഉദ്യോഗാർഥികളെ തിരിച്ചടിയാകും. ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്കായി പ്രിലിമിനറി, മെയിൻ അടക്കം കഠിനമായ പരീക്ഷകൾ പാസായി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. റാങ്ക് പട്ടിക നിലവിലുണ്ടായിരിക്കെ ആശ്രിതനിയമനത്തിന് കൂടുതൽ പ്രാധാന്യം നൽകാനാണ് സർക്കാർ ശ്രമം.
ഭരണ പരിഷ്കാര വകുപ്പിന്റെ ഉത്തരവ് പ്രകാരം ആകെ ഒഴിവുകളുടെ 95% പിഎസ്‌സി വഴി നികത്തുമ്പോൾ 5% മാത്രമാണ് ആശ്രിതനിയമനം വഴി നികത്താൻ പാടുള്ളൂ. എന്നാൽ ഈ അനുപാതം പൂർണ്ണമായും അട്ടിമറിച്ചാണ് കെഎസ്ആർടിസിയിൽ നിയമനങ്ങൾ നടക്കുന്നത്. കെഎസ്ആർടിസിയിലേക്കായി 419 പേരുടെ ആശ്രിതനിയമന പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ ആദ്യ ഘട്ടത്തിൽ 150 പേരെ നേരിട്ട് നിയമിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ആശ്രിതനിയമനത്തിനായി സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിക്കാനാവില്ല. നിലവിലുള്ള 5% ഒഴിവ് ക്രമപ്പെടുത്താൻ കഴിയുന്ന തസ്തികയേ സൃഷ്ടിക്കാൻ പാടുള്ളൂ എന്നാണ് നിയമം. ഇവയെല്ലാം അട്ടിമറിച്ചാണ് ആശ്രിത നിയമന നീക്കം. 10 വർഷത്തിനു ശേഷമാണ് കെഎസ്ആർടിസിയിൽ ആശ്രിത നിയമനം നടത്തുന്നത്. ഇതിനായി തയ്യാറാക്കിയ പട്ടിക പരിശോധനയ്ക്കായി എല്ലാ ഓഫീസുകളിലേക്കും അയച്ചിട്ടുണ്ട്.






