രാജസ്ഥാനിലെ ബിക്കാനേരിലുള്ള പി.ബി.എം ആശുപത്രിയിൽ പ്രസവത്തിനു പിന്നാലെ അഞ്ച് സ്ത്രീകൾക്ക് വൃക്ക തകരാറിലായ സംഭവത്തിൽ ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ് ഖിംവ്സാർ നടത്തിയ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ രോഗികളുടെ നില അതീവ ഗുരുതരമായിരുന്നുവെന്ന് വാദിക്കുന്നതിനിടയിലാണ് മന്ത്രി വിവാദ വാക്കുകൾ ഉപയോഗിച്ചത്. ഗർഭിണികൾ ആശുപത്രിയിൽ എത്തിയത് അവശ നിലയിലാണോ അതോ നൃത്തം ചെയ്തുകൊണ്ടാണോ എന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോട് ചോദിച്ച മന്ത്രിയുടെ ശൈലി സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും കടുത്ത വിമർശനത്തിന് കാരണമായി.
ആരോഗ്യമേഖലയിലെ ജീവനക്കാരുടെ വിജയങ്ങൾ ആരും ചർച്ച ചെയ്യുന്നില്ലെന്നും മരണനിരക്കുകളെ കുറിച്ച് മാത്രമാണ് എല്ലാവരും സംസാരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ആശുപത്രിയിലെത്തുന്ന ആയിരത്തിൽ രണ്ടുപേർ മാത്രമാണ് മരണപ്പെടാറുള്ളതെന്നും ബാക്കി ഭൂരിഭാഗം പേരും പൂർണ്ണ സുഖം പ്രാപിച്ചാണ് മടങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചികിത്സാ പിഴവുകളെക്കുറിച്ചുള്ള വാർത്തകൾക്കിടയിൽ ആരോഗ്യപ്രവർത്തകരുടെ കഠിനാധ്വാനത്തെ ആരും പ്രശംസിക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
എന്നാൽ, പ്രസവവേദന അനുഭവിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള മന്ത്രിയുടെ പരിഹാസം മാതൃത്വത്തെ അവഹേളിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് ടിക്കാറാം ജൂലി ആരോപിച്ചു. സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങൾ താറുമാറായി കിടക്കുകയാണെന്നും പലയിടത്തും ഗർഭിണികൾക്ക് അടിസ്ഥാന സൗകര്യങ്ങളോ സ്ട്രെച്ചറുകൾ പോലുമോ ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണ പരാജയങ്ങളും ആശുപത്രികളുടെ മോശം അവസ്ഥയും മൂടിവെക്കാനാണ് മന്ത്രി ഇത്തരം ഉത്തരവാദിത്തമില്ലാത്ത വാക്കുകൾ ഉപയോഗിക്കുന്നതെന്നും, ലജ്ജാകരമായ ഈ പ്രസ്താവന പിൻവലിച്ച് സംസ്ഥാനത്തെ ജനങ്ങളോടും സ്ത്രീകളോടും ആരോഗ്യമന്ത്രി മാപ്പുപറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.






