പശ്ചിമേഷ്യയിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമാകുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവുപ്രകാരം അമേരിക്കൻ സൈന്യം തുടർച്ചയായ രണ്ടാം ദിവസവും ഇറാനിലുടനീളം ശക്തമായ വ്യോമാക്രമണം നടത്തി. ഇതിന് പിന്നാലെ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ തിരിച്ചടി നൽകിയതായി ഇറാൻ അധികൃതർ വ്യക്തമാക്കി. അമേരിക്കയുടെ ആക്രമണങ്ങൾക്ക് കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. സംഘർഷാവസ്ഥയെത്തുടർന്ന് കുവൈത്ത് തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടച്ചെങ്കിലും പിന്നീട് വീണ്ടും തുറന്നുകൊടുത്തു.
അമേരിക്കൻ വ്യോമാക്രമണം ശക്തമായതോടെ, ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽപ്പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടയ്ക്കുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇവിടെക്കൂടി കടന്നുപോകുന്ന എണ്ണക്കപ്പലുകൾ ഉൾപ്പെടെയുള്ള എല്ലാ വാണിജ്യ കപ്പലുകളുടെയും ഗതാഗതം ഇറാന്റെ സൈനിക നേതൃത്വം വിലക്കിയിട്ടുണ്ട്. വിലക്ക് ലംഘിച്ച് ഹോർമുസിലൂടെ മുന്നോട്ട് പോകാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ വെടിയുതിർക്കുമെന്നാണ് ഇറാന്റെ ഭീഷണി. ഇതിനകം തന്നെ ഈ കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച രണ്ട് കപ്പലുകളെ ലക്ഷ്യമിട്ട് ഇറാന്റെ റെവല്യൂഷനറി ഗാർഡ് നീക്കം നടത്തിയതായി അവരുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം വെളിപ്പെടുത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിന് ചുറ്റും കനത്ത ഏറ്റുമുട്ടലുകളും സ്ഫോടനങ്ങളും നടക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഇറാനിലെ ഒന്നിലധികം തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. യുഎസ് സൈനിക നടപടിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ ബന്ദർ അബ്ബാസ്, സിരിക്, മിനാബ്, വടക്കൻ നഗരമായ ഗോർഗാൻ, ദ്വീപുകളായ ഖേഷ്ം, ഹെംഗാം തുടങ്ങിയ ഇറാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ആക്രമണത്തിനെത്തിയ യുഎസിന്റെ എഫ്-16 യുദ്ധവിമാനത്തിന് നേരെ തങ്ങളുടെ റെവല്യൂഷനറി ഗാർഡ് മിസൈൽ തൊടുത്തതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. ഇറാന് നേരെ സൈന്യം ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഈ പോരാട്ടം പെട്ടെന്നൊന്നും അവസാനിക്കില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. എന്നാൽ, സൈനിക നടപടികൾ തുടരുമ്പോഴും അമേരിക്കയുമായി ഒരു ചർച്ചയ്ക്കും കരാറിലെത്തുന്നതിനുമുള്ള വാതിലുകൾ ഇറാന് മുന്നിൽ ഇപ്പോഴും തുറന്നുകിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






