തൃപ്രങ്ങോട് ബീരാഞ്ചിറയ്ക്കും ചേമ്പ്യൻപടിക്കും ഇടയിലുള്ള വാടക ക്വാർട്ടേഴ്‌സിൽ നിന്നും നവജാത ശിശുവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ തങ്ങൾക്കെതിരെ നടക്കുന്ന ക്രൂരമായ അപവാദ പ്രചാരണങ്ങൾക്കെതിരെ രണ്ട് യുവതികൾ രംഗത്ത്. തങ്ങൾ നിരപരാധികളാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടും, ചില വ്യക്തികളും ഓൺലൈൻ മാധ്യമങ്ങളും ചേർന്ന് തങ്ങളുടെ അന്തസ്സിനെ വ്രണപ്പെടുത്തുന്ന രീതിയിൽ വ്യാജവാർത്തകൾ ചമയ്ക്കുകയാണെന്ന് യുവതികൾ ആരോപിക്കുന്നു.
മൃതദേഹം കണ്ടെത്തുന്നതിന് രണ്ടാഴ്ച മുൻപ് വരെ ഈ ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്നത് ഈ യുവതികളായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വാഭാവിക അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഇവരെ വിളിപ്പിക്കുകയും വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തിരുന്നു. ഈ കാലയളവിൽ ഇവർ പ്രസവിച്ചിട്ടില്ലെന്ന് പരിശോധനകളിൽ കൃത്യമായി തെളിഞ്ഞതോടെ, കേസിൽ ഇവർക്ക് യാതൊരു പങ്കുമില്ലെന്ന് ഉറപ്പുവരുത്തി പോലീസ് ഇവരെ വിട്ടയച്ചതുമാണ്.






