ഇലക്ട്രോണിക് സിഗരറ്റുകളുടെയും വേപ്പുകളുടെയും ഉപയോഗം ചെറുപ്പക്കാരിൽ ശ്വാസകോശ- ഹൃദയ രോഗങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നതായി യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ടയുടെ പുതിയ പഠനം. ഏകദേശം മൂന്ന് വർഷത്തോളമായി വേപ്പിംഗ് ഉപയോഗിക്കുന്ന യുവാക്കളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പുകവലി മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിനുള്ള ഒരു ബദൽ മാർഗ്ഗമായിട്ടാണ് വേപ്പിംഗ് ആദ്യകാലങ്ങളിൽ അവതരിപ്പിക്കപ്പെട്ടതെങ്കിലും, നിലവിൽ കൗമാരക്കാർക്കിടയിലും യുവാക്കൾക്കിടയിലും ഇത് വലിയ രീതിയിൽ പ്രചാരം നേടിയിട്ടുണ്ട്. കാനഡയിൽ വേപ്പിംഗ് ഉപയോഗിക്കുന്നവരിൽ വലിയൊരു പങ്ക് 15 നും 24 നും ഇടയിൽ പ്രായമുള്ളവരാണ്.
സാധാരണ രീതിയിലുള്ള പരിശോധനകളിൽ ഇവരുടെ ശ്വാസകോശ പ്രവർത്തനം സാധാരണ നിലയിലാണെന്ന് തോന്നിയേക്കാം. എന്നാൽ മിതമായ വേഗതയിലുള്ള നടത്തം പോലുള്ള ലളിതമായ വ്യായാമങ്ങളിൽ ഏർപ്പെടുമ്പോൾ പോലും ഇവർക്ക് കഠിനമായ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നതായി ഗവേഷകർ കണ്ടെത്തി. ചെറുപ്രായത്തിൽ തന്നെ വേപ്പിംഗിലൂടെ വിഷാംശങ്ങൾ ശരീരത്തിലെത്തുന്നത് ശ്വാസകോശത്തിൻ്റെ സ്വാഭാവിക വളർച്ചയെ തടസ്സപ്പെടുത്തുമെന്നും ഭാവിയിൽ വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഈ ഗുരുതര സാഹചര്യം കണക്കിലെടുത്ത്, ഇതിൻ്റെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുന്നതിനായി യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ടയും യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയും സംയുക്തമായി അടുത്ത മൂന്ന് വർഷത്തേക്ക് വിപുലമായ നിരീക്ഷണങ്ങൾ നടത്താൻ തീരുമാനിച്ചു.






