മിഡിൽ ഈസ്റ്റിൽ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ടൊറൻ്റോയിൽ വാർഷിക ‘വാക്ക് വിത്ത് ഇസ്രായേൽ’ (Walk With Israel) മാർച്ച് നടന്നു. കനത്ത പോലീസ് കാവലിൽ നടന്ന മാർച്ചിൽ ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായതെന്ന് സംഘാടകർ പറയുന്നു. കാനഡയിൽ വർദ്ധിച്ചുവരുന്ന ജൂതവിരുദ്ധതയ്ക്കതിരെയും ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നടത്തിയ മാർച്ചിൽ അറുപതിനായിരത്തിലധികം ആളുകൾ പങ്കെടുത്തു.
എതിർ ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് നോർത്ത് യോർക്കിലും പരിസര പ്രദേശങ്ങളിലും ടൊറൻ്റോ പോലീസ് കനത്ത സുരക്ഷാ വലയം തീർത്തിരുന്നു. മാർച്ചിനിടെ ക്രമസമാധാന ലംഘനം നടത്തിയ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും തടസ്സം സൃഷ്ടിച്ചതിനും മൂന്ന് പേർ അറസ്റ്റിലായപ്പോൾ, നിയന്ത്രണങ്ങൾ ലംഘിച്ച് ഡ്രോൺ പറത്തിയ ഒരാൾക്കെതിരെ വ്യോമയാന നിയമപ്രകാരം കേസെടുത്തു. ക്രമസമാധാന ലംഘനത്തിനും അക്രമത്തിനും മറ്റ് രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.






