തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ ഉൾപ്പെട്ട മർദ്ദനക്കേസ് അട്ടിമറിക്കാൻ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ നേരിട്ട് ഇടപെട്ടതായി വെളിപ്പെടുത്തൽ. എ.ഡി.ജി.പിയുടെ ഓഫീസിലെ ജീവനക്കാരായ ഗ്രേഡ് എസ്.ഐമാർ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മുന്നിലാണ് ഈ നിർണ്ണായക വിവരം തുറന്നുപറഞ്ഞത്. തങ്ങൾക്ക് വലിയ പിഴവ് സംഭവിച്ചതായും എ.ഡി.ജി.പിയുടെ കർശനമായ നിർദ്ദേശപ്രകാരമാണ് കേസ് അട്ടിമറിക്കാൻ തങ്ങൾ കരുക്കൾ നീക്കിയതെന്നും ചോദ്യം ചെയ്യലിനിടെ ഇവർ പൊട്ടിക്കരഞ്ഞുകൊണ്ട് സമ്മതിച്ചു. എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെയാണ് ഗ്രേഡ് എസ്.ഐമാരായ ഗിരീഷും ശ്രീകാന്തും കുറ്റം ഏറ്റുപറഞ്ഞത്.
ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ കൃത്യമായ ആസൂത്രണം നടന്നതായാണ് ഇവരുടെ മൊഴി വ്യക്തമാക്കുന്നത്. 2024 ഓഗസ്റ്റ് നാലിന്, കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ എ.ഡി.ജി.പിയുടെ ഓഫീസിലേക്ക് വരാൻ പറഞ്ഞ് ഈ ഗ്രേഡ് എസ്.ഐമാർ വിളിച്ചിരുന്നു. ആ സമയത്ത് വയനാട് ദുരന്തഭൂമിയിലായിരുന്ന എ.ഡി.ജി.പി ഫോണിലൂടെയാണ് ഇവരെ നിയന്ത്രിച്ചിരുന്നത്. തുടർന്ന് ഓഗസ്റ്റ് അഞ്ചിന് ഓഫീസിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥർക്ക്, കോടതിയിൽ സമർപ്പിക്കേണ്ട റിപ്പോർട്ടിൽ വരുത്തേണ്ട തിരുത്തലുകളെക്കുറിച്ച് എ.ഡി.ജി.പിയുടെ നിർദ്ദേശപ്രകാരമുള്ള കുറിപ്പ് നൽകി. എന്നാൽ അന്വേഷണസംഘം ആ തിരുത്തിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ തയ്യാറായില്ല.
തുടർന്ന് ഓഗസ്റ്റ് 13-ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ എ.ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം ഓഫീസിലേക്ക് വീണ്ടും വിളിപ്പിക്കുകയും അവിടെ വെച്ച് തന്നെ റിപ്പോർട്ട് നിർബന്ധപൂർവ്വം തിരുത്തി എഴുതിക്കുകയുമായിരുന്നു. ഓഗസ്റ്റ് 15-ന് തിരികെ ഓഫീസിലെത്തിയ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ഈ തിരുത്തിയ റിപ്പോർട്ട് നേരിട്ട് പരിശോധിച്ച് അംഗീകരിക്കുകയും, ആ അട്ടിമറിച്ച റിപ്പോർട്ട് തന്നെ കോടതിയിൽ എത്തിയെന്ന് ഉറപ്പുവരുത്തുകയും ചെയ്തുവെന്നാണ് ഗ്രേഡ് എസ്.ഐമാർ നൽകിയിരിക്കുന്ന രഹസ്യമൊഴി. ഈ വെളിപ്പെടുത്തലോടെ കേസ് അട്ടിമറിയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് കൂടുതൽ വ്യക്തമായിരിക്കുകയാണ്.






