കാൽഗറിയിൽ ദക്ഷിണേഷ്യൻ ബിസിനസ്സുകാർ അടക്കമുള്ളവരെ ലക്ഷ്യമിട്ട് നടക്കുന്ന പണം തട്ടൽ കേസുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യൻ വംശജരെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കാൽഗറി സ്വദേശികളായ സന്ദീപ് സിംഗ് (30), അമൻദീപ് മല്ലി (39) എന്നിവരാണ് പിടിയിലായത്. മെയ് അഞ്ചിന് സാഡിൽ റിഡ്ജിലെ ഒരു ബിസിനസ്സ് സ്ഥാപന ഉടമയ്ക്ക് നേരെ ഉണ്ടായ ഭീഷണിയെത്തുടർന്ന് ഓർഗനൈസ്ഡ് ക്രൈം ആൻഡ് ഒഫൻഡർ മാനേജ്‌മെൻ്റ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
മെയ് 28-ന് വടക്കുകിഴക്കൻ കാൽഗറിയിലെ ഒരു വസതിയിൽ നടത്തിയ തിരച്ചിലിൽ നാല് പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ അറസ്റ്റിലായ ഇരുവർക്കുമെതിരെ നിലവിൽ പണം തട്ടൽ, പണം കൈവശം വെക്കൽ എന്നീ ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. പണം തട്ടൽ പരമ്പര കമ്മ്യൂണിറ്റിയുടെ സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തുന്നതായി കാൽഗറി പോലീസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ കുറച്ചുകാലങ്ങളായി കാൽഗറിയിൽ മാത്രം ഇതുമായി ബന്ധപ്പെട്ട് 46 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ വീടുകൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും നേരെയുണ്ടായ 19 വെടിവെയ്പ്പുകളും ഉൾപ്പെടുന്നു. ഇതുവരെ 14 പേർക്കെതിരെ 54 ഓളം കുറ്റകൃത്യങ്ങളാണ് പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്.






